നിലമ്പൂർ വനത്തിലെ മാവോയിസ്റ്റ് സാന്നിധ്യമുളള പ്രദേശങ്ങളിൽ വേനൽമഴക്കൊപ്പവും പടരുന്ന കാട്ടുതീ അണക്കാൻ വനത്തിലേക്ക് പോകേണ്ടതില്ലെന്ന് ഉന്നതവനം ഉദ്യോഗസ്ഥരുടെ നിർദേശം. തീയണക്കാനെത്തുന്ന വനം ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന ആശങ്കയാണ് കാരണം.
മാവോയിസ്്റ്റുകളായ കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച വരയൻമല മേഖലയിലാണ് ദീവസവും കാട്ടുതീ വ്യാപിക്കുന്നത്. വരയൻമലയുടെ സമീപത്ത് മാത്രം 30 ഹെക്ടറിലേറെ നിബിഡവനം കത്തി നശിച്ചിട്ടുണ്ട്. എന്നാൽ തീയണക്കാനോ. കത്തി നശിച്ച ഭൂപ്രദേശങ്ങൾ പരിശോധിക്കാനോ ഒരു വനം ഉദ്യോഗസ്ഥൻ പോലും കാട്ടിലേക്ക് പോയില്ല. ആയുധങ്ങളേന്തിയ മാവോയിസ്റ്റുകൾ സജീവമായ വനത്തിൽ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടാൻ സാധ്യതയുളളതുകൊണ്ട് തീയണക്കാൻ പോവേണ്ടതില്ലെന്നാണ് നിർദേശം.
നീലഗിരിക്കുന്നുകളുടെ താഴ്വരയില്‍ ജൈവവൈവിധ്യം നിറഞ്ഞ വനമാണ് അണക്കാനാവാതെ അഗ്നിയിൽ ദഹിച്ചു തീരുന്നത്. വഴിക്കടവ്, നാടുകാണി ഭാഗങ്ങളിലും കാട്ടുതീ പടർന്നു പിടിക്കുന്നുണ്ട്. ഇനി തീയണച്ച പ്രദേശത്തെ നഷ്ടം കണക്കാക്കണമെങ്കിൽ പോലും സായുധപൊലീസിന്റെ വലിയ സംഘത്തിനൊപ്പം വേണം വനം ഉദ്യോഗസ്ഥർക്ക് കാടു കയറാൻ.