സംസ്ഥാനത്തെ പ്രധാന മാനേജ്മെന്റ് സ്ഥാപനമായ കോഴിക്കോട് ഐ.ഐ.എമ്മിൽ രണ്ടര വർഷമായി ഡയറക്ടർ തസ്തികയിൽ ആളില്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഐ.ഐ.എമ്മിൽ നിയമനം നടത്തേണ്ടത്.
രാജ്യത്തെ മികച്ച മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ സ്ഥാപനത്തിലാണ് രണ്ടരവർഷമായി നാഥനില്ലാത്തത്. രണ്ടായിരത്തി പതിനാലിലാണ് ദേബാഷിശ് ചാറ്റർജി കോഴിക്കോട് ഐ ഐ എം ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ചത്. ഇതിനിടെ കേന്ദ്രത്തിൽ സർക്കാർ മാറിയതോടെ പുതിയ നിയമനം വൈകി. രണ്ടു തവണ നിയമനത്തിന് നീക്കമുണ്ടായെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നടന്നില്ല. നേരത്തെയുണ്ടായിരുന്ന ഡയറക്ടറെ തന്നെ വീണ്ടും നിയമിക്കാനായിരുന്നു ഐ ഐ എം ബോർഡിനു താൽപര്യം.
കേന്ദ്രസർക്കാറിന് ഇക്കാര്യത്തിൽ അനുകൂലതീരുമാനമുണ്ടാകാഞ്ഞതോടെ നിയമനം അനിശ്ചിതത്വത്തിലായി. കോഴിക്കോടിനുപുറമെ ട്രിച്ചി,ബംഗലൂരു,റാഞ്ചി തുടങ്ങിയ ഐ ഐ എമ്മുകളിലും നിലവിൽ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.