സർക്കാർ അനുമതി ലഭിച്ചാൽ ആറുവർഷംകൊണ്ട് നിലമ്പൂർ നഞ്ചൻഗോഡ് റയിൽവെ ലൈൻ പൂർത്തീകരിക്കാനാകുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. അയ്യായിരം കോടിരൂപ ചിലവ് വരുന്ന പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ തുക നൽകിയിട്ടില്ലെന്നും ഇ. ശ്രീധരൻ വയനാട് കല്‍പറ്റയില്‍ പറഞ്ഞു.
വയനാട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇ. ശ്രീധരൻ ജില്ലയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ പങ്കുവെച്ചത്. 162.5 കിലോമീറ്റർ ദൂരം വരുന്ന പാത കൊച്ചി ബെംഗളുരൂ നഗരങ്ങളെ ബന്ധിപ്പിക്കും. വന്യജീവി സങ്കേതം വരുന്ന ഭാഗങ്ങളിൽ തുരങ്കം നിർമിക്കണം. ആകെ അയ്യായിരം കോടി രൂപ ചിലവ് കണക്കാക്കുന്ന പദ്ധതിയോട് കർണാടക സർക്കാർ മുഖം തിരിച്ചാലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. കേരളത്തിന് പരമാവധി 1600 കോടി രൂപയുടെ ചിലവ് മാത്രമെ വരുകയുള്ളു. പാത ലാഭകരമായതിനാൽ ബാങ്ക് വായ്പയും ലഭിക്കും.എന്നാൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുള്ള തുക ഇതുവരെ കേരള സർക്കാർ ഡി എം ആർസിക്ക് കൈമാറിയിട്ടില്ലെന്നും അദേഹം പറഞ്ഞു.
വനത്തിലൂടെയുള്ള സർവേ പൂർത്തികരിക്കാൻ കേരള കർണാടക വനംവകുപ്പുകളുടെ അനുമതി വേണം. നിർദ്ധിഷ്ട പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ജില്ലയിലെ ജനപ്രതിനിധികളുമായി ഇ. ശ്രീധരൻ സംസാരിച്ചു.