നന്തി ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണവുമായി സർക്കാർ മുന്നോട്ടുപോയാൽ സമരം ശക്തമാക്കാനാണ് ഭൂമി നഷ്ടമാകുന്നവരുടെ തീരുമാനം. പേരിനൊരു മൺപാത പോലുമില്ലാത്ത സ്ഥലത്ത് പുതിയ റോഡ് നിർമിക്കുമ്പോൾ പ്രദേശത്തെ പാരിസ്ഥിതിക സന്തുലനാവസ്ഥ നഷ്ടപ്പെടുമെന്നാണ് ബൈപാസ് വിരുദ്ധ സമിതിയുടെ വാദം.
ഒരായുസിന്റെ അധ്വാനഫലമായ വീടും സ്ഥലവും നഷ്ടപ്പെടുന്നതിലുള്ള പേടിയും പ്രതിഷേധവുമൊക്കൊയാണ് ഇവരുടെ വാക്കുകളിൽ. ദേശീയപാത വികസനമെന്നും ബൈപാസ് നിർമാണമെന്നൊക്കെ പറഞ്ഞു പല ഉദ്യോഗസ്ഥരും പലപ്പോഴായി ഇതുവഴി വന്നു. ഇനി ആരും വരേണ്ടന്നാണ് ഇവരുടെ നിലപാട്.
ബൈപാസ് നിർമാണം ആരംഭിച്ചാൽ പതിനേഴായിരത്തോളം മരങ്ങൾ,ആറു കുന്നുകൾ,ഒട്ടനവധി ജല സംഭരണികൾ എന്നിവ നഷ്ടമാകും. ചെങ്ങോട്ടുകാവ് , മൂടാടി പഞ്ചായത്തുകളിലെ ചിലഭാഗങ്ങളിലൂടെയും കൊയിലാണ്ടി നഗരസഭയിലൂടെയുമാണ് ബൈപാസ് നിർമാണം.