കബനി നദി വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനായി മരക്കടവിൽ ജനകീയ തടയണ നിർമിച്ചു. മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ട് തുടങ്ങിയതോടെയാണ് തടയണ നിർമിക്കാൻ ജനങ്ങൾ ഇറങ്ങിയത്.
പാറക്കെട്ടുകൾ നിറഞ്ഞ കബനി. ചെറുചാലുകളായി നദി മാറിയിരിക്കുന്നു. ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളത്തിനായുള്ള പമ്പിങ് തടസപ്പെട്ടു തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞവർഷത്തെപോലെ ജനങ്ങൾ ഇത്തവണയും കൂട്ടമായി കബിനിയിലിറങ്ങിയത്. മണ്ണ് നിറച്ച ചാക്കുകൾ അടുക്കിവച്ച് വെള്ളം തടഞ്ഞുനിറുത്തി. രണ്ട് പഞ്ചായത്തുകളിലെ ഓരോ വാർഡിൽനിന്നും പത്ത് വീതം പ്രതിനിധികളാണ് തടയണ നിർമിക്കാനെത്തിയത്.
സംസ്ഥാന സർക്കാർ ഇടപെട്ട് സ്ഥിരമായി കോൺഗ്രീറ്റ് തടയണ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്ത് അധികൃതരും പിന്തുണയുമായി മരക്കടവിലെത്തിയിരുന്നു. 2013ലാണ് ആദ്യമായി കബനി നദിയിൽ ജനകീയ തടയണ നിർമിച്ചത്.