വയനാട് സുൽത്താൻ ബത്തേരിയിൽ ആദിവാസി യുവാവിന് വെടിയേറ്റശേഷം കാട്ടാനയുടെ ആക്രമണമെന്ന് ചിത്രീകരിക്കാൻ ശ്രമം. കാട്ടാന ആക്രമിച്ചുവെന്ന് പറഞ്ഞ് ചികിൽസ തേടിയ തേൻകുഴി സ്വദേശി പ്രദീപ് ചന്ദ്രന്റ വയറ്റിൽനിന്ന് വെടിയുണ്ട കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിന്റെ ഇളയച്ഛനെ തോക്ക് സഹിതം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് പ്രദീപിനെ അയൽവാസികൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചത്. കാട്ടാന ആക്രമിച്ചുവെന്നാണ് ഈയാൾ നാട്ടുകാരോടും ആശുപത്രി അധികൃതരോടും ആദ്യം പറഞ്ഞത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ നാടൻ തോക്കിൽനിന്ന് വെടിയേറ്റതാണെന്ന് കണ്ടെത്തി. തുടർന്ന് പ്രദീപിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വലതുഭാഗത്തെ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. കിഡ്നിക്കും കരളിനും തകരാറുണ്ട്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദീപിന്റെ ഇളയച്ഛൻ കുഞ്ഞിരാമനെ പൊലീസ് അറസ്റ്റു ചെയതു. ഈയാളിൽനിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്. തോട്ടത്തിലിറങ്ങിയ കാട്ടാനയെ വെടിവയ്ക്കുന്നതിനിടയിൽ ഉന്നം തെറ്റി കൊണ്ടാതാണെന്നാണ് കുഞ്ഞിരാമൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ നായാട്ടിനിടെ വെടിയേറ്റതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദീപിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.