തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിൽ നിന്ന് ഒരു വിഹിതം പ്രവാസി ക്ഷേമത്തിന് മാറ്റി വക്കുന്ന കാര്യം പരിഗണനയിലാണന്ന് മന്ത്രി കെ.ടി. ജലീൽ. മലയാള മനോരമ മലപ്പുറത്ത് സംഘടിപ്പിച്ച പ്രവാസിസംഘടനകളുമായുളള സംവാദപരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രവാസിക്ഷേമത്തിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ഫണ്ട് മാറ്റി വക്കുന്ന കാര്യത്തിൽ രാഷ്ട്രീയതീരുമാനം കൂടി ആവശ്യമുണ്ട്. മുന്നണിയോഗത്തിൽ ചർച്ച ചെയ്ത ശേഷം മന്ത്രിസഭ യോഗത്തിന്റെ കൂടി അനുമതി വാങ്ങേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവാസി സ്ത്രീകൾക്കായി കുടുംബശ്രീക്കു കീഴിൽ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. പ്രവാസി സ്ത്രീകൾക്ക് കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ഇത് സഹാക്കും. ക്ഷേമനിധിയിൽ കൂടുതൽ പ്രവാസികളെ അംഗങ്ങളാക്കും. ബോർഡ് പുനസംഘടിപ്പിക്കും. ആവശ്യമെങ്കിൽ ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുമെന്നു മന്ത്രി പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസികള്‍ക്ക് നോർക്ക വഴി സഹായമെത്തിക്കുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.