കരിപ്പൂർ വഴി ഹജ് യാത്രക്ക് സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരിന് മേൽ ഇനിയും സമ്മർദം ചെലുത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ. കരിപ്പൂരിനെ ഒഴിവാക്കി നെടുമ്പാശേരി വഴി സർവീസ് നടത്തുന്നത് സിയാലിന് ലാഭമുണ്ടാക്കാനാണോ സംശയിക്കുന്നതായും കെ.ടി. ജലീൽ പ്രതികരിച്ചു.
കരിപ്പൂർ വഴി ഹജ് സർവീസ് നടത്തണമെന്നത് ഭൂരിഭാഗം ഹാജിമാരുടേയും ആവശ്യമാണ്. സ്ഥിരം ഹജ് ഹൗസ് അടക്കമുളള സൗകര്യങ്ങളെല്ലാം കരിപ്പൂരിലുണ്ട്. ബോയിങ് 747 വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനങ്ങളെ മാത്രം കേരളത്തിൽ നിന്ന് സർവീസ് നടത്താൻ ദർഘാസ് ക്ഷണിച്ചതുപോലും കരിപ്പൂരിനെ ബോധപൂർവം ഒഴിവാക്കാനാണ്. ഇത് ഒരു പക്ഷെ സിയാലിനെ സഹായിക്കാനാവും. ഈ വർഷം നെടുമ്പാശേരിക്കൊപ്പം കരിപ്പൂരിനെ കൂടി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനം വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കും.
കേരളത്തിൽ നിന്നുളള എം.പിമാർ നേരത്തെ കേന്ദ്ര ഹജ്കമ്മിറ്റിയോടും വ്യോമയാന മന്ത്രാലയത്തോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നവീകരണ ജോലികള്‍ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. മാർച്ച് ഒന്നു മുതൽ മുഴുവൻ നിയന്ത്രണവും നീക്കുന്നതോടെ കരിപ്പൂർ വിമാനത്താവളം പൂർണസജ്ജമാകും.