വേനൽ അടുക്കും മുൻപുതന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി കോഴിക്കോട് ഒളവണ്ണ മാമ്പുഴക്കാട് മീത്തൽ കോളനി. നൂറ്റിഅറുപത്തിരണ്ടോളം കുടുംബങ്ങളാണ് ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്.
നിത്യവും പൈപ്പിൻചുവട്ടിൽ ഈ അഭ്യാസം വേണം ഒരു കുടമെങ്കിലും നിറഞ്ഞുകിട്ടാൻ. കോളനിയിലെ നൂറ്റി അറുപത്തിരണ്ട് കുടുംബങ്ങൾക്ക് കുടിക്കാനും കുളിക്കാനും തുണി നനയ്ക്കാനുമൊക്കെകൂടിയുള്ള ഏക ഹാൻഡ്പൈപ്പാണിത്. ദിവസവും പലവട്ടം ഈ അഭ്യാസം കഴിയുമ്പോഴേക്കും ശരീരമാകെ വേദനയാവും. പെടാപ്പാട് പെട്ട് കിട്ടുന്ന വെള്ളം ആവശ്യത്തിന് തികയുകയുമില്ല.
കാലങ്ങളായുള്ള ജലക്ഷാമം ഇക്കുറി നേരത്തെയായെന്നേ ഉള്ളൂ.പഞ്ചായത്തിന്റെ ജലയോഗപദ്ധതിയുടെ വാട്ടർടാങ്കിലൂടെ വന്നിരുന്ന വെള്ളവും മാസങ്ങൾക്കുമുൻപേ നിലച്ചു. എന്നും അഞ്ഞൂറ്റമ്പത് രൂപ മുടക്കി വെള്ളം പുറത്തുനിന്ന് വാങ്ങാൻ കൂലിപ്പണിചെയ്ത് ജീവിക്കുന്ന കുടുംബങ്ങൾക്ക് സാധിക്കുന്നുമില്ല
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കുന്നിനുതാഴെ കിണർ നിർമിക്കാൻ പഞ്ചായത്ത് സ്ഥലമെടുത്തിരുന്നെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരുടെ എതിർപ്പുമൂലം നടന്നില്ല. പൈപ്പിട്ടുപോയ ജപ്പാൻ കുടിവെള്ളപദ്ധതിയും പാതിവഴിയിൽ നിലച്ചതോടെ പ്രതീക്ഷകൾ അസ്തമിച്ചു. തൊട്ടടുത്ത പ്രദേശങ്ങളായ മനിയിൽമീത്തൽ,കോട്ടുപൊയിൽ മീത്തൽ എന്നിവിടങ്ങളും കുടിവെള്ളം കിട്ടാക്കനിയാണ്.