മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ വയനാട് തലപ്പുഴ പൊലീസ് സ്റ്റേഷൻകെട്ടിടം ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി എട്ടാംതീയതി ജില്ലയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽനിന്ന് പിൻമാറിയത്. ഏത് നിമിഷവും തകർന്ന് വീഴാറായ വാടകകെട്ടിടത്തിലാണ് പൊലീസ് സ്്റ്റേഷന്റെ പ്രവർത്തനം.
ഈ പ്രതിഷേധത്തിന് കാരണമുണ്ട്. ആറുമാസംമുൻപ് നിർമാണം പൂർത്തീകരിച്ച നിർദിഷ്ട തലപ്പുഴ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇതുവെര തുറന്നുകൊടുത്തിട്ടില്ല. ഉദ്ഘാടകനായി മുഖ്യമന്ത്രിയുടെ തീയതി ലഭിക്കാത്തതാണ് പ്രശ്നം. രണ്ടുമാസം മുൻപ് ഉദ്ഘാടനം ചെയ്യൻ മുറ്റത്ത് പന്തലിട്ടതാണ്. പക്ഷേ സന്ധ്യാനേരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയതോടെ അദ്യമായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പിൻവാങ്ങി.
ഇനി നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം കാണുക. മഴയിൽനിന്ന് രക്ഷനേടാൻ പൊലീസുകാർതന്നെ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുൾ. എന്നിട്ടും കഴിഞ്ഞദിവസം വേനൽമഴ മുറിക്കുള്ളിലെത്തി. ശക്തിയായി കാറ്റടിച്ചാൽ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നവരുടെ ഓഫിസ് അപടകത്തിലാകും. 35 പൊലീസുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യംപോലും വാടകകെട്ടിടത്തിലില്ല.