മാമ്പഴത്തെ കീടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ പരിസ്ഥിതി സൗഹൃദ കായീച്ചക്കെണി തയാറാക്കുന്നത് ഒരു കൂട്ടം വിദ്യാർഥിനികൾ. മലപ്പുറം വണ്ടൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂള്‍ വിദ്യാർഥിനികളാണ് കൃഷി വകുപ്പുമായി സഹകരിച്ച് പുതിയ കെണിയുമായി നാടു ചുറ്റുന്നത്.
തുലാമഴ കുറഞ്ഞതിനൊപ്പം വേനൽ നേരത്തെ എത്തിയതോടെ മകരമാസത്തിന് മുൻപേ ഇപ്രാവശ്യം മാവ് പൂത്തു. നേരത്തെ തന്നെ കണ്ണിമാങ്ങാപ്പരുവം കഴിഞ്ഞ് മാങ്ങ മൂത്തു തുടങ്ങി. കീടനാശിനി തളിക്കാത്ത പഴുക്കാൻ രാസപദാർഥങ്ങൾ ഉപയോഗിക്കാത്ത നമ്മുടെ നാട്ടിൻപുറത്തെ മാങ്ങ കീടങ്ങബാധയേൽക്കാതെ സംരക്ഷിക്കാനാണ് വിദ്യാർഥികൾ കെണി സജ്ജമാക്കുന്നത്. ഈഥെയിൽ ആൽക്കഹോൾ, സെറമോൺ, മലത്തിയോൺ എന്നിവ നിശ്ചിത അളവിൽ കലർത്തി നൂൽക്കയറിൽ മാവിന് സമീപം സ്ഥാപിക്കുന്നതാണ് കെണി. മാവ് പൂർണമായി പൂത്തതിന് ശേഷമാണ് കീടപ്രതിരോധ കായീച്ചക്കെണി വക്കുന്നത്.
കെണിയിലേക്ക് ആൺകീടങ്ങളെ ആകർഷിച്ചാണ് കീടോൽപാദനം തടയുന്നത്. കായീച്ചക്കെണികൾ കൂടുതൽ സ്ഥലങ്ങളിലെ കർഷകർക്ക് സൗജന്യമായി എത്തിക്കാനുളള പരിശ്രമത്തിലാണ് കൃഷിഉദ്യോഗസ്ഥർ.