കല്ലടത്തൂരിൽ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി; ഒരു മണിക്കൂറോളം ആനപ്പുറത്തുണ്ടായിരുന്ന പൂജാരി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കല്ലടത്തൂരിൽ ഇന്നു നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പറയെടുപ്പിന് എത്തിച്ച ചന്തുവെന്ന കുട്ടിയാനയാണ് നാട്ടുകാരെയും ക്ഷേത്രം ഭാരവാഹികളെയും ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയത്.
കല്ലടത്തൂർ തോടിനു സമീപത്തെ വീട്ടിലേക്കു പറയെടുപ്പിനായി കൊണ്ടുവന്നതായിരുന്നു. തോട് കടക്കുന്നതിനിടെ പാപ്പാനെ പിൻകാലുകൊണ്ടു തൊഴിച്ച് തോട്ടിലേക്കു തള്ളിയിട്ടു. കുത്താൻ ശ്രമിച്ചെങ്കിലും ഓടിമാറിയതിനാൽ പാപ്പാൻ രക്ഷപ്പെട്ടു. ആനപ്പുറത്ത് തിടമ്പുമായി ഉണ്ടായിരുന്ന പൂജാരിയെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഒടുവിൽ മറ്റു പാപ്പാന്മാരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ ശ്രമിച്ചാണ് ആനയെ വടംകൊണ്ടു തളച്ചത്. ഇതിനുശേഷമാണ് പൂജാരിയെ താഴെയിറക്കിയത്.