പൊന്നാനി ∙ എക്സൈസ് വകുപ്പും പൊലീസും അറിയുന്നുണ്ടോ ഭാരതപ്പുഴയോരത്ത് അരിയേക്കാൾ വിലക്കുറവിൽ കഞ്ചാവും അമിത ലഹരി നൽകുന്ന പൊടികളും ഗുളികളും കിട്ടാനുണ്ടെന്ന്. നിമിഷങ്ങൾക്കകം ആവശ്യക്കാരുടെ അടുത്തേക്ക് സാധനമെത്തും. 50 രൂപയ്ക്കുവരെ സാധനം ലഭ്യമാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. കഴിഞ്ഞ നാലു മാസത്തിനിടയിൽ ഒന്നോ രണ്ടോ ഗ്രാം കഞ്ചാവ് പിടികൂടിയതല്ലാതെ സജീവ കച്ചവടങ്ങൾ അവസാനിപ്പിക്കാൻ ഒരു വകുപ്പിനും കഴിഞ്ഞിട്ടില്ല. വിൽപനയുടെ ആഴം തിരിച്ചറിഞ്ഞ് പരാതിപ്പെടുന്ന നാട്ടുകാർ വരെ പൊലീസിന്റെയും എക്സൈസിന്റെയും തണുത്ത മട്ടുകണ്ട് പരാതി നൽകൽ അവസാനിപ്പിച്ചിരിക്കുകയാണ്. വഴിപാടുപോലെയുള്ള പരിശോധനയിൽ ഒരു കാര്യവുമില്ലെന്ന് നാട്ടുകാർ പറയുന്നു. കൃത്യമായ ആസൂത്രണങ്ങളോടെ ലഹരി മാഫിയയുടെ അടിവേര് പിഴിതെറിയുന്ന പരിശോധനയാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
‘ഹാവ് സം പീസ് ബ്രോ’
ഫോണിലൂടെ കഞ്ചാവ് ആവശ്യപ്പെട്ടാൽ അടുത്ത നിമിഷം ബൈക്കിൽ ഹെൽമെറ്റും ജാക്കറ്റുമണിഞ്ഞ് ചെത്തിവരും വിൽപനക്കാരൻ. ചെവിയിൽ ഇയർഫോൺ വച്ച് പാട്ടുകേൾക്കുന്നതിനാൽ സംഭാഷണങ്ങൾ കുറവായിരിക്കും. ഫോണിലൂടെ പറഞ്ഞുറപ്പിച്ച പണം നൽകിയാൽ കഞ്ചാവ് പായ്ക്കറ്റ് നൽകി പാട്ടുകേട്ട് പുല്ലുപോലെ അവൻ മടങ്ങും. മുഖഭാവങ്ങളിൽനിന്നോ ശരീരഭാഷയിൽനിന്നോ ലഹരി വിൽപനക്കാരനുണ്ടാകേണ്ട മിനിമം ഭയംപോലും വായിച്ചെടുക്കാൻ കഴിയില്ല.
ചങ്ക് മച്ചാനാക്കുംന്ന്!
കഞ്ചാവ് പോലെയുള്ള ലഹരിയുടെ ഉപയോഗം സൗന്ദര്യം വർധിപ്പിക്കുമെന്നാണ് യുവാക്കൾക്കിടയിൽ വിൽപനക്കാർ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചാരണങ്ങൾ നടത്തിയുള്ള വിൽപന തന്ത്രം അവസാനിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പതിവായുള്ള ലഹരി ഉപയോഗം പല യുവാക്കളുടെയും ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
മണലൊക്കെ പണ്ടല്ലെ
മാൻ അനധികൃത മണൽക്കടത്തിനെക്കാൾ ലാഭകരമായി ലഹരിവിൽപന മാറിയിരിക്കുകയാണ്. ഒരു വിൽപനക്കാരൻ ഒരു ദിവസം 2,000 രൂപ വരെ സമ്പാദിക്കുന്നുണ്ടത്രെ. ചില്ലറ വിൽപനക്കാരുടെ ലാഭം ഇത്രയുമാണെങ്കിൽ മൊത്തക്കച്ചവടക്കാരുടേത് നാലിരട്ടിയാണ്. എക്സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് ചില്ലറ വിൽപനക്കാരുടെ താവളങ്ങളിൽ ലഹരി എത്തിക്കുന്ന ‘ആശാന്മാരാണ്’ ലാഭം കൊയ്യുന്നത്. മുൻകൂറായി പണം നൽകിയാൽ മാത്രമേ ചില്ലറ വിൽപനക്കാർക്ക് സാധനം നൽകുകയുള്ളൂവത്രെ. യുവാക്കൾ അനധികൃതമായി മണൽ വാരി സമ്പാദിക്കുന്ന പണം മുഴുവൻ കൊണ്ടുപോകുന്നത് ഇൗ ആശാന്മാരാണെന്നാണ് നാട്ടുകാർ പറയുന്നത്.
പൂട്ടിക്കാൻ നാട്ടുകാർ
ഭാരതപ്പുഴയോരത്തെ ലഹരി ഉപയോഗത്തിനെതിരെയും ലഹരിവസ്തുക്കളുടെ വിൽപനയ്ക്കെതിരെയും നാട്ടുകാർ ഒരുമിക്കുന്നു. ഇന്ന് ഇൗശ്വരമംഗലം ഭാഗത്ത് മുഴുവൻ വീട്ടമ്മമാരും പങ്കെടുക്കുന്ന യോഗം നടക്കും. ലഹരി ഉപയോഗം തടയുന്നതിനായി ജനകീയ ഇടപെടലുകൾ നടക്കും. കൂട്ടായ്മകൾ രൂപീകരിച്ച് പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.