മലബാറിൽ വൈദ്യുതി വിതരണം മെച്ചപ്പെടുത്താൻ ബൃഹത് പദ്ധതി ഒരുങ്ങുന്നു. 8,675 കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതും വകുപ്പിന്റെ ആലോചനയിലാണ്.
ഉൽപാദനനിലയങ്ങൾ കുറവായ മലബാറിൽ പ്രസരണനഷ്ടം കൂടിയതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. വിതരണശൃംഖല മെച്ചപ്പെടുത്തിയാൽ ഈ പ്രതിസന്ധിയെ മറികടക്കാനാകും. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളെ ലക്ഷ്യമിട്ടാണ് പദ്ധതി ഒരുങ്ങുന്നത്.
തൃശൂരിൽനിന്ന് കാസർകോട് വരെയുള്ള 220 കെ.വി.ലൈൻ 400 കെ.വിയായി ഉയർത്തും. പുതിയ സബ്്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുവഴിയും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ കുറ്റിയാടി പദ്ധതിയും കോഴിക്കോട് ഡീസൽ നിലയവും മാത്രമാണ് ഈ മേഖലയിലെ പ്രധാന വൈദ്യുതഉൽപാദന കേന്ദ്രങ്ങൾ. കൂടുതൽ ചെറുകിട പദ്ധതികൾ കൊണ്ടുവരാനുള്ള ആലോചനകൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.