പാലക്കാട്ടെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ തകർന്നത് കാർഷികമേഖലയ്ക്ക് തിരിച്ചടിയാകും. വരൾച്ചാക്കാലത്ത് വെളളമില്ലാതെ പതിനാറു പഞ്ചായത്തുകളാണ് ഒറ്റപ്പെടുക. പുതിയ കനാൽഭിത്തി നിർമിക്കാനായി മാസങ്ങളെടുക്കുമെന്നാണ് സൂചന.
മണ്ണാർക്കാട് , ഒറ്റപ്പാലം മേഖലകളിലെ പതിനാറു പഞ്ചായത്തുകളിലേക്കുളള ജലവിതരണമാണ് പൂർണമായും തടസപ്പെട്ടത്. തകർന്ന ഇടതുകര കനാലിന്റെ മുപ്പതുമീറ്റർ നീളത്തിൽ പുതിയ ഭിത്തി നിർമിച്ച് ബലപ്പെടുത്തണം. സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച് കരാറുകാരെ കണ്ടെത്തി നിർമാണം പൂർത്തിയാക്കണമെങ്കിൽ മാസങ്ങളെടുക്കും. തകർന്ന പമ്പ് ഹൗസും നിർമിക്കണം, ജലസേചനവകുപ്പ് ശിരുവാണി സൂപ്രണ്ടിങ് എൻജീയറുടെ നേതൃത്വത്തിൽ പഠനം നടത്താൻ നിശ്ചയിച്ചതായി കോങ്ങാട് എംഎൽഎ കെവി വിജയദാസ് പറഞ്ഞു.
കാഞ്ഞിരപ്പുഴയിൽ നിന്നും 61 കിലോമീറ്റർ ദൂരത്തിലാണ് ഇടതുകരനാലിലൂടെ വെളളം ഒഴുക്കിവിടേണ്ടത്. 1981 ൽ ഭാഗീകമായി കമ്മിഷൻ ചെയ്താണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി. കനാൽപ്രദേശം പരിശോധിക്കാനോ പണം അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താനോ തയ്യാറകാതെ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് കനാൽ തകർന്നതിലേക്ക് എത്തിച്ചത്.