കരിപ്പൂർ ∙ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ‘വിമാനം റാഞ്ചൽ’ നാടകമൊരുക്കി മോക്ഡ്രിൽ നടത്തി. തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്കു പുറപ്പെട്ട വിമാനം ‘ഭീകരർ’ കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കിയെന്നും കോക്പിറ്റിൽ ആയുധധാരികൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും പരിശീലനത്തിന്റെ ഭാഗമായി സന്ദേശം നൽകി. പൈലറ്റിൽനിന്നു വ്യോമയാന ഗതാഗതനിയന്ത്രണ വിഭാഗത്തിൽ വിവരം ലഭിച്ചതോടെ, ആവശ്യമായ കരുതൽ നടപടികൾ ആരംഭിച്ചു.
സുരക്ഷാ സേനയായ സിഐഎസ്എഫിന്റെ ഭടന്മാർ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചു. റാഞ്ചികളുമായി ആശയവിനിമയം നടത്തുന്നതിനു കാലിക്കറ്റ് സർവകലാശാലയിൽനിന്നും കോഴിക്കോട് ദേവഗിരി കോളജിൽനിന്നുമായി ബഹുഭാഷാ വിദഗ്ധരുമെത്തി. വിമാനത്താവളത്തിലെ വിവിധ ഏജൻസികൾക്കു പുറമേ, സംസ്ഥാന പൊലീസ്, ഹെൽത്ത്, ഫയർ സർവീസ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. എയർപോർട്ട് ആക്ടിങ് ഡയറക്ടർ കെ.പി.എസ്.കർത്താ, ജോയിന്റ് ജനറൽ മാനേജർമാരായ കെ.മുഹമ്മദ് ഷാദിഹ്, മുനീർ മാടമ്പാട്ട്, സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് ഡാനിയൽ ധൻരാജ് എന്നിവർ നേതൃത്വം നൽകി. സുരക്ഷാ അവലോകന യോഗവും നടത്തി.