ഭർത്താവിന്റെ കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തയാവാത്ത ബേബിയുടെ കണ്ണീര്‍ കലക്ടർ മിർ മുഹമ്മദലിയെ സങ്കടക്കടലിലാക്കി. അണ്ടലൂരിൽ ജനുവരി 18നു കൊലചെയ്യപ്പെട്ട എഴുത്തൻ സന്തോഷിന്റെ ഭാര്യയേയും മകളേയും കാണാൻ ജില്ലാ സമാധാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് എത്തിയതായിരുന്നു കലക്ടറും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും. നേതാക്കൾക്കൊപ്പം എത്തിയ മിർ മുഹമ്മദലി ആദ്യം സ്വയം പരിചയപ്പെടുത്തി– ‘ഞാൻ കലക്ടർ’. അപ്പോഴേക്കും ബേബിയുടെ സങ്കടം അണപൊട്ടി. പദവി പ്രശ്നമാക്കാതെ ബേബിയുടെ കിടക്കയിൽ ഇരുന്നു മകൻ അമ്മയോടെന്ന പോലെ കലക്ടര്‍ കാര്യങ്ങള്‍ തിരക്കി.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, സംസ്ഥാന സമിതി അംഗം എം.വി.ജയരാജൻ, ടി.അനിൽ, ധർമടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശൻ, ടി.പ്രസാദ്, ആർഎസ്എസ് ജില്ലാ കാര്യവാഹക് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, ആർ.കെ.ഗിരിധരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, കുന്നുമ്മൽ ചന്ദ്രൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എൻ.പി.താഹിർ എന്നിവര്‍ ചുറ്റും നിന്നു. ഭർത്താവിന് എന്താണു ജോലി എന്നായിരുന്നു ആദ്യ ചോദ്യം. ‘കൂലിപ്പണിയായിരുന്നു സർ. ഞാനും കൂലിപ്പണിക്കു പോയാണു കുടുംബം പുലർത്തിയത്.
അവർ എന്തിനാണ് ഇതു ചെയ്തത്? വെട്ടേറ്റപ്പോൾ തന്നെ എന്നെ ഫോണിൽ വിളിച്ചിരുന്നു. മാർക്സിസ്റ്റുകാരാണ് ഇതു ചെയ്തതെന്ന് എന്നോടു പറഞ്ഞിരുന്നു. എല്ലാം അറിയുന്ന പയ്യൻമാരാണ്. ചാരായ വാറ്റും ബോംബ് നിർമാണവുമാണ് അവരുടെ ജോലി. ഞാനും ഒരു മാർക്സിസ്റ്റുകാരന്റെ മകളാണ്. എന്റെ ഭർത്താവിന് ആരോടും വിരോധമുണ്ടായിരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായതിനെ തുടർന്നു ഭീഷണി ഉണ്ടായിരുന്നു. എന്റെ മകനേയും അവർ ഭീഷണിപ്പെടുത്തിയിരുന്നു.’ അപ്പോഴേക്കും സ്കൂൾ വിട്ട് സന്തോഷിന്റെ മകൾ വിസ്മയ വീട്ടിലെത്തി. കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രൻ കുട്ടിക്ക് ഓരോരുത്തരെയായി പരിചയപ്പെടുത്തി.
മുൻപിലിരിക്കുന്നതു കലക്ടറാണെന്ന് അറിഞ്ഞപ്പോൾ വിസ്മയയുടെ മുഖത്ത് വിസ്മയം. കുട്ടിയെ കണ്ടപാടെ ഇളയ സഹോദരിയോടെന്ന പോലെ കലക്ടര്‍ പഠന കാര്യങ്ങൾ തിരക്കി. ഇഷ്ടവിഷയം ഏതെന്ന ചോദ്യത്തിനു സംസ്കൃതമെന്നായി ഉത്തരം. അടുത്ത വിഷയം കണക്കെന്ന് അറിഞ്ഞപ്പോൾ വളരെ കുറച്ചു പേർ ഇഷ്ടപ്പെടുന്ന വിഷയം– ഗുഡ് എന്നു പറഞ്ഞു വിസ്മയയെ പ്രോത്സാഹിപ്പിച്ചു. ഭാവിയിലെ സ്വപ്നം ഐപിഎസ് ആണെന്നു വിസ്മയ പറഞ്ഞപ്പോൾ ഐഎഎസ് ഇഷ്ടമല്ലേ എന്നായി. ഹോബി എന്താണെന്നു ചോദിച്ചപ്പോൾ നീന്തൽ എന്നായിരുന്നു ഉത്തരം.
ആരാണു പഠിപ്പിച്ചത് അച്ഛൻ എന്നു പറഞ്ഞപ്പോൾ വിസ്മയയുടെ മുഖത്തെ ഭാവമാറ്റം കലക്ടർ മിർ മുഹമ്മദലിയുടെ മുഖത്തും പ്രതിഫലിച്ചു. ഐപിഎസുമായി ബന്ധപ്പെട്ട് എന്ത് ഉപദേശ നിർദേശങ്ങളും വേണമെങ്കിൽ തന്റെ ഓഫിസിൽ വരാൻ നിർദേശിച്ചു. ഇവിടെ വന്നവരെല്ലാം നിങ്ങൾക്കൊപ്പം ഉണ്ടാവുമെന്നു സാന്ത്വനിപ്പിച്ചു. മടങ്ങാൻ നേരത്തു കുഞ്ഞു വിസ്മയയ്ക്കു കലക്ടറുടെ സ്നേഹസമ്മാനം. കൈത്തറി തുണിയിലുള്ള മനോഹരമായ ബാഗില്‍ ഇംഗ്ലിഷിലും മലയാളത്തിലുമുള്ള രണ്ടു മലയാള മനോരമ ഇയർ ബുക്കുകളായിരുന്നു കലക്ടർ കയ്യിൽ കരുതിയിരുന്ന സമ്മാനം.