വയനാട് നടവയലിൽ കർഷകനിൽനിന്ന് ഇടനിലക്കാരൻ വിശ്വാസവഞ്ചന കാട്ടി തട്ടിയെടുത്ത ഭൂമി ജനകീയ സമിതി പിടിച്ചെടുത്തു. ഭൂമി വെച്ചുമാറാമെന്ന വ്യവസ്ഥയിലായിരുന്നു തട്ടിപ്പ് നടത്തിയത്.
കളത്തിങ്കൽ കെ. സി. സുരേഷ്കുമാറിനുവേണ്ടി കണ്ടെത്തിയഭൂമിയാണ് ഇടനിലക്കാരൻ കൈക്കിലാക്കിയത്. നടവയൽ ടൗണിൽ ഒരു ഏക്കർ പതിനേഴ് സെന്റും മാനന്തവാടി ടൗണിൽ പതിനെട്ടെമുക്കാൽ സെന്റ് സ്ഥലവുമാണ് സുഹൃത്തുകൂടിയായ ഇടനിലക്കാരൻ തട്ടിയെടുത്തത്. ഭൂമി ഉടമയ്ക്ക് മൂന്ന്കോടി രൂപ നൽകി. സുരേഷ്കുമാർ എഗ്രിമെന്റ് തയ്യാറാക്കി.
കമ്മിഷനായി ഇരുപത്തിരണ്ട് ലക്ഷം രൂപ ഇടനിലക്കാരന് നൽകുകയും ചെയ്തു. ഇതിനിടയിൽ മറ്റൊരു ഭൂമിയുമായി വെച്ചുമാറ്റം നടത്താൻ ഇരുവരും ധാരണയായി. അതിന്റെ അടിസ്ഥാനത്തിൽ നടവയലിലെയും മാനന്തവാടിയിലെയും ഭൂമി ഇടനിലക്കാരെന്റെ ബന്ധുക്കളുടെ പേരിൽ റജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. പക്ഷേ പകരം നൽകാമെന്നേറ്റ ഭൂമി സുരേഷ് കുമാറിന് റജിസ്റ്റർ ചെയ്ത് നൽകിയില്ല.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ജനകീയ സമിതിയാണ് ഭൂമി തിരികെ പിടിച്ചത്. നിയമനടപടികൾക്കൊപ്പം ശക്തമായ പ്രക്ഷോഭം തുടരാനും ജനകീയ സമിതി തീരുമാനിച്ചു.