പട്ടാമ്പി നഗരസഭയിൽ ജീവനക്കാരുടെ കുറവ് പദ്ധതിപ്രവർത്തനങ്ങളെ ബാധിക്കുന്നു. മാർച്ചിന് മുൻപ് പൂർത്തിയാക്കേണ്ട പദ്ധതികൾ കടലാസിലൊതുങ്ങിയതോടെ ഭരണസമിതി സമരത്തിനൊരുങ്ങുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പട്ടാമ്പി പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയുളള സർക്കാർ തീരുമാനമുണ്ടായത്. വേഗത്തിലുളള മാറ്റം പേരിലൊതുങ്ങിയപ്പോൾ നഗരസഭയുടെ പ്രവർത്തനവും താളം തെറ്റി. ഒാഫീസ് ജീവനക്കാരായി 24 പേർ വേണ്ട സ്ഥാനത്ത് എട്ടുപേർ മാത്രമാണുളളത്. ഇവരിൽ മിക്കവരും അവധിയിലുമാണ്. ഇൗ സാഹചര്യത്തിലാണ് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഭരണസമിതി ആവശ്യപ്പെടുന്നത്. പതിനഞ്ചുദിവസത്തിനുളളിൽ തദ്ദേശവകുപ്പിൽ നിന്ന് തീരുമാനമുണ്ടായില്ലെങ്കിൽ നഗരസഭ അടച്ചിട്ടുളള സമരം തുടങ്ങും.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ സിപിഎം ബിജെപി അംഗങ്ങളും ഭരണസമിതിയുടെ നിലപാടിനോട് യോജിക്കുന്നു. ജനങ്ങളുടെ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനും പരാതിപരിഹരിക്കാനും ജീവനക്കാരുണ്ടാകണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.