സി.പി.എം പാർട്ടി ഗ്രാമമായ കാസർകോട് കുറ്റിക്കോലിൽ പഞ്ചായത്ത് ഭരണം ബി.ജെ.പി. ,യു.ഡി.എഫ് സംഖ്യം പിടിച്ചെടുത്തു. കോൺഗ്രസിലെ പി.ജെ. ലിസിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരത്തെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതിനെ തുടർന്ന് എൽ.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു.
പതിനാറംഗ ഭരണ സിമിതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം പി.ജെ ലിസി ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പ്രസിന്റായി തിരഞ്ഞെടുത്ത്. സിപിഎമ്മിലെ ഒമന ബാലകൃഷ്ണൻ ആയിരുന്നു എതിരാളി. യു.ഡി എഫിന്റെ ആറും ബി.ജെ.പിയുടെ മൂന്നും വോട്ടുകൾ നേടിയാണ് ലിസി കുറ്റിക്കോലിന്റെ പ്രഥമ കമ്യൂണിസ്റ്റ് ഇതര പ്രസിഡന്റായത്.
രണ്ടു വർഷം വീതം ഭരണം പങ്കിടാമെന്നാണ് ബി.ജെ.പി. യു.ഡി.എഫ് ധാരണ. ഇക്കാര്യം മുദ്രപത്രത്തിൽ എഴുതി വാങ്ങിയതായി ബി.ജെ.പി അറിയിച്ചു. പാർട്ടി ഗ്രാമത്തിൽ ഭരണംനഷ്ടമായത് സിപിഎമ്മിന് കനത്ത നഷ്ടമാണ്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള പോരാട്ടമാണ് ഇനിയുള്ള കാലമെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപനം. വിഭാഗീയതയെ തുടർന്നാണ് ചില വാർഡുകളിൽ പരാജയപ്പെട്ടതെന്ന് നേരത്തെ സിപിഎം വിലയിരുത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ കുറ്റിക്കോൾ ഉൾപ്പെടുന്ന ബേഡകം ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വീണ്ടും ചർച്ചയാകും.