എ.ഡി.ബി. സഹായം നിലച്ചതോടെ കോഴിക്കോട് കോർപറേഷന്റെ മലിനജല നിർമാർജന പദ്ധതി പാതിവഴിയിൽ. 94 കോടി രൂപയുടെ പദ്ധതിയാണ് ഫണ്ടിനായി കാത്തുനിൽക്കുന്നത്.
എഡിബി കമ്യൂണിറ്റി ഇൻഫ്രാ സ്ട്രെക്ചർ ഡവലപ്മെന്റ് പദ്ധതിയിലാണ് 2011ൽ കോഴിക്കോട് കോർപറേഷൻ മലിന ജലനിർമാർജനം തുടങ്ങിയത്. ഓവുചാലുകളിലൂടെ മലിനജലം ഒഴുക്കിക്കളയുന്നതാണ് പദ്ധതി.റെയിൽപാളം മുതൽ കനോലി കനാൽ വരെയും ഭട്ട്റോഡ് മുതൽ കല്ലായ്പുഴവരെയും 64കിലോമീറ്ററാണ് ദൈർഘ്യം. എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് പലയിടത്തും പണി മുടക്കിയതോടെ അഞ്ച് വർഷത്തിനുള്ളിൽ ഇരുപതുശതമാനമേ പൂർത്തിയാക്കാനായുള്ളൂ. 12കിലോമീറ്റർ ദൂരത്തിൽ പൈപ്പിട്ടു.മൂരിയാട് പമ്പിങ് സ്റ്റേഷന്റെ പ്രവർത്തി ഏറെക്കുറെ പൂർത്തിയായി.കല്ലുത്താൻ കടവിൽലിഫ്റ്റിങ് സ്റ്റേഷന്റെ പണിയും അന്തിമഘട്ടത്തിലെത്തി. കോട്ടൂളി തണ്ണീർത്തടം പദ്ധതിയിൽ വരുന്നുണ്ടെന്ന് കാണിച്ച് നാട്ടുകാർ ദേശീയ ഹരിത ട്രൈബ്യൂണലിൽനിന്ന് സ്റ്റേ വാങ്ങിയതോടെ പ്രവർത്തി വീണ്ടും ഇഴഞ്ഞുനീങ്ങി.അതിനിടെയാണ് വായ്പാ കാലാവധി അവസാനിച്ചത്.
പൈപ്പിനായി കുഴിച്ച സ്ഥലങ്ങൾ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി പൈപ്പിട്ടുതീർക്കുന്നതിരക്കിലാണിപ്പോൾ.പ്രാദേശികനഗരവികസനത്തിനായുള്ള കേന്ദ്രസർക്കാറിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ടമെങ്കിലും മുഴുമിപ്പിക്കാനാണ് കോർപറേഷന്റെ ശ്രമം.