കോഴിക്കോട് മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകുന്നവർക്ക് അടുത്തമാസം 31നുള്ളില്‍ പണം നൽകാൻ ധാരണയായി. ധനകാര്യവകുപ്പാണ് പണം അനുവദിക്കുന്നത്. റോഡ് വികസനം വേഗത്തിൽ പൂർത്തിയാക്കാനും കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ധാരണയായി.
സ്ഥലമേറ്റെടുക്കാനുള്ള ഫണ്ട് ലഭിക്കാത്തതായിരുന്നു മാനാഞ്ചിറ. വെള്ളിമാട്കുന്ന് റോഡ് വികസനത്തിനുള്ള പ്രധാനതടസം. ഏറെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പണം ലഭ്യമാക്കാൻ ധനവകുപ്പ് സമ്മതിച്ചത്. ഭൂമിയുടെ ഉടമസ്ഥർ സമ്മതപത്രം നൽകിയാൽ , ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകൾ പരിപരിശോധിച്ചതിനു ശേഷം പണം നൽകും. സമ്മതപത്രം ഇനിയും നൽകാത്തവർ ഉടൻ തന്നെ നൽകാനും കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ധാരണയായി. സമ്മതപത്രം നൽകാത്തവരുടെ ഭൂമി നിയമപ്രകാരം ഏറ്റെടുക്കും. പണം ലഭ്യമായതോടെ റോഡ് വികസനം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആക്്ഷൻകമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ.
സ്ഥലമേറ്റെടുക്കുന്നതിനായി 280 കോടി രൂപയാണ് ഇനി ആവശ്യം. 550 ഉടമകളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 360 പേർ ഇതിനകം സമ്മതപത്രം നൽകിയിട്ടുണ്ട്. കച്ചവടക്കാർക്ക് മലാപ്പറമ്പിൽ നിശ്ചയച്ച പാക്കേജ് തന്നെ ഇപ്പോൾ ഏറ്റെടുക്കുന്ന ഭാഗങ്ങളിലും നൽകാനും തീരുമാനിച്ചു.