കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കോർപറേഷൻ ആരോഗ്യവിഭാഗം. വേനലിൽ ജലജന്യരോഗങ്ങൾ പടരുമെന്ന ജില്ല ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ശുചിത്വം ഉറപ്പാക്കാനാണ് പരിശോധനകൾ. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ വ്യാപകമായ പരിശോധന നടത്തിയിരുന്നു.
പഴകിയതും, പുഴുവരിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ പിടികൂടിയതിനൊപ്പം മിക്ക ഹോട്ടലുകളുടേയും പ്രവർത്തനം വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ജില്ല ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേർന്ന് പരിശോധനകൾ നടത്താനാണ് കോർപറേഷൻ ലക്ഷ്യമടുന്നത്. സംയുക്ത പരിശോധനയിൽ നിയമലംഘകർക്കെതിരെ ശക്തമായ നടപടി എടുക്കാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
സംയുക്തമായ പരിശോധന എന്ന ആശയത്തോട് യോജിക്കുകയാണ് ഭക്ഷ്യസുരക്ഷവിഭാഗവും. ജലജന്യരോഗങ്ങൾക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നഗരത്തിൽ വ്യാപകമായ പരിശോധനയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത്. പൊതുകുടിവെള്ള സ്രോതസുകളുടെ വൃത്തി ഉറപ്പാക്കുന്നതിനൊപ്പം കുപ്പിവെള്ളത്തിന്റെയും നഗരത്തിൽ വിതരണം നടത്തുന്ന ഐസിന്റെയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും വരും ദിവസങ്ങളിൽ പരിശോധനകൾ നടത്തും.