പത്തനംതിട്ട കെഎസ്ആർടിസി സമുച്ചയത്തിന്റെ പണി പ്രതിസന്ധിയിൽ. കിട്ടാനുള്ള തുക രണ്ട് കോടി കടന്നതിനെത്തുടർന്ന് പണി തുടരാനാവില്ലെന്നറിയിച്ച് കരാറുകാരൻ കത്തുനൽകി. തടസം മറികടക്കാൻ കെഎസ്ആർടിസി അധികൃതർ ഇടപെടുന്നില്ലെന്നാണ് പരാതി.
പണികൾ തുടങ്ങി ഒരു വർഷത്തിനിടയിൽ അഞ്ച് തവണ മുടങ്ങി. ചെയ്ത ജോലിയുടെ പണത്തെച്ചൊല്ലിയായിരുന്നു തർക്കം. ഓരോതവണയും ഉടൻ ശരിയാക്കാമെന്ന കെഎസ്ആർടിസി അധികൃതരുടെ വാക്കിനെത്തുടർന്ന് കരാറുകാരൻ പണികൾ തുടർന്നു. പണിതീർത്ത വകയിൽ കിട്ടാനുള്ള തുക രണ്ട് കോടി കവിഞ്ഞു. ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കരാറുകാരൻ കെഎസ്ആർടിസിയെ അറിയിച്ചിരിക്കുന്നത്. തൊഴിലാളികളെ പിൻവലിച്ച് യന്ത്രങ്ങളുൾപ്പെടെ മാറ്റുന്നതിനാണ് തീരുമാനം.
3.20 കോടിയുടെ ജോലികളാണ് പൂർത്തിയായത്. പണികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച തുക കെഎസ്ആർടിസി അധികൃതർ പലതവണ വകമാറ്റി ചെലവഴിച്ചു. വാണിജ്യ സമുച്ചയത്തിന് 6.60 കോടി രൂപയാണ് ചെലവ്. ഇത് ആരു നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വാണിജ്യസമുച്ചയം ബസ് സ്റ്റാൻഡ് കെട്ടിടം എന്നിവയുടെ പണികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന പ്രഖ്യാപനം നിലവിലെ സാഹചര്യത്തിൽ നടക്കാനിടയില്ല.