ചോർന്നൊലിക്കുന്ന വീട്ടിൽ ജീവിതാവസ്ഥകളോട് പൊരുതി സംസ്ഥാന ഹയർസെക്കന്ററി സ്കൂൾ കലോൽസവത്തിലെ മികച്ച അഭിനേത്രി. കോഴിക്കോട് ഒളവണ്ണ സ്വദേശിനി കാവ്യാ പ്രകാശാണ് പരിമിതികളെ അതിജീവിച്ചും സ്വപ്നങ്ങൾ നെയ്യുന്നത്.
മണ്ണിന്റെ മണവും ജീവിതവും അറിയാൻ ഈ അഭിനേത്രിയ്ക്ക് മറ്റെവിടെയും അന്വേഷിച്ചു പോകേണ്ടതില്ല. മാമ്പുഴക്കാട് കോളനിയിലെ കാവ്യയ്ക്ക് അഭിനയത്തേക്കാൾ തീവ്രമാണ് ജീവിതാനുഭവങ്ങൾ.ഇക്കഴിഞ്ഞ സംസ്ഥാന കലോൽസവത്തിൽ എം മുകുന്ദന്റെ കഥാപാത്രമായാണ് കാവ്യ മികച്ച നടിയായത്.
കൂലിപ്പണിക്കാരനായ പ്രകാശന്റെ മൂന്ന് പെൺമക്കളിൽ ഇളയ കുട്ടിയാണ് കാവ്യ. നന്നായൊന്ന് മഴപെയ്താൽ ചോർന്നൊലിക്കുന്നതാണ് വീട്.അസ്ഥിരോഗം തളർത്തിയ ചേച്ചിയുടെ ചികിൽസ കഴിയുമ്പോൾ കുടുംബത്തിന് മിച്ചമുണ്ടാവുക സങ്കടങ്ങൾ മാത്രം. ചില്ലറത്തുട്ടുകൾ കൂട്ടിവച്ച പണക്കുടുക്ക പൊട്ടിച്ചാണ് കലോൽസവത്തിൽ പങ്കെടുക്കാൻ പോയതുപോലും. പ്രതിഭ തെളിയിച്ച മകളുടെ സ്വപ്നങ്ങൾക്കൊപ്പം നടക്കണമെന്നുണ്ടെങ്കിലും ഈ അഛൻ നിസ്സഹായനാണ്.
പരിമിതികൾ അതിജീവിച്ച് ഒരു നല്ല നടിയാവണം,പഠിച്ച് കുടുംബത്തെ കരയ്ക്കെത്തിക്കണം ഇതൊക്കെയാണ് കാവ്യയുടെ ചെറിയ വലിയ സ്വപ്നങ്ങൾ.