മുഖത്തെ തെളിച്ചം നഷ്ടപ്പെട്ട്, ആശുപത്രി കിടക്കയിലായി പോയ മകനു ചികിത്സ എത്തിക്കാൻ വെപ്രാളപ്പെട്ട്...ചിലപ്പോഴെല്ലാം, പട്ടയം ലഭിച്ച ഭൂമി എവിടെ എന്നറിയാതെ സങ്കടപ്പെട്ട്...മറ്റു ചിലപ്പോൾ, റേഷനരി പോലും വാങ്ങാൻ കഴിയാത്ത നിസ്സഹായതയുമായി...ഒരമ്മ ! മരുന്നു കുറിപ്പടികളും സഹായം കിട്ടാൻ ആരോ എഴുതി നൽകിയ അപേക്ഷകളും കവറിലാക്കി സർക്കാർ ഓഫിസുകളിൽ തപ്പിത്തടയുന്ന ആ അമ്മ നീലേശ്വരം കരുവാച്ചേരിയിലെ എം.കെ.കാർത്തിക. ഒരുകൈ സഹായം കിട്ടിയെങ്കിൽ എന്ന പ്രാർഥനയോടെ കഴിയുന്നവർ.
വീട്ടുജോലികൾ ചെയ്ത് കിട്ടിയ കാശു കൊണ്ടാണ് ഇല്ലായ്മകൾക്കിടയിലും കാർത്തിക മക്കളെ പോറ്റിയത്. മകന്റെ സമ്പാദ്യം കൊണ്ടു പട്ടിണിയെങ്കിലും മാറ്റാമല്ലോ എന്ന് ആശ്വസിച്ചു തുടങ്ങുമ്പോഴേക്കും വിധി മറ്റൊന്നായി. ഡ്രൈവർ പണി ചെയ്തു കുടുംബം പോറ്റിയ മകൻ സജേഷ് ബൈക്കപകടത്തിൽപ്പെട്ട് ആശുപത്രിയിലായി. നവംബറിൽ ആറങ്ങാടിയിലായിരുന്നു അപകടം. നിസ്സാരപരുക്കല്ല, മുഖം തന്നെ മാറിപ്പോയി. ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ. കയ്യിലുള്ളതെല്ലാം തീർന്നു. പിന്നീട്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറി. ഉടനടി ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുണ്ട്. ഒരു നേരത്തെ ആഹാരത്തിനു തന്നെ കഷ്ടപ്പെടുന്ന ഇവർക്ക് എവിടെ നിന്നു കിട്ടും പണം? സുനിഷയാണ് സജേഷിന്റെ ഭാര്യ. നാലുവയസ്സുകാരി സായന്തിക മകളും.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതു മൂലം സർക്കാരിന് അപേക്ഷ നൽകിയിരുന്നു. സ്ഥലവും വീടും അനുവദിച്ചു പട്ടയവും ലഭിച്ചു. പക്ഷേ, സ്ഥലവുമായില്ല, വീടുമായില്ല. റേഷൻ കാർഡില്ലാത്തതാണു പ്രശ്നം. വാടക വീട്ടുടമ ഒപ്പിട്ടു നൽകാത്തതിനാൽ ഇപ്പോഴും റേഷൻ കാർഡില്ല. അതുകൊണ്ടു തന്നെ സർക്കാർ ആനുകൂല്യങ്ങളും ഇവർക്കില്ല. വീടും സ്ഥലവുമൊന്നും ആയില്ലെങ്കിലും കുഴപ്പമില്ല, മകന്റെ ആരോഗ്യനില തിരിച്ചു കിട്ടണമെന്ന പ്രാർഥന മാത്രമാണ് ഈ അമ്മയ്ക്ക്. അതിനു കരുണാർദ്ര കരങ്ങൾ വേണം, പ്രതീക്ഷയോടെ ഇവർ കാത്തിരിക്കുന്നു. കോർപറേഷൻ ബാങ്കിന്റെ കാഞ്ഞങ്ങാട്ടെ ശാഖയിൽ അമ്മ എം.കെ.കാർത്തികയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ: 006800101015985.ഐഎഫ്എസ്‌സി: CORP0000068. ഫോൺ: 99611 73874.