കരിപ്പൂർ വിമാനത്താവള റൺവേ പുനർനിർമാണ ജോലികൾ പൂർത്തിയാക്കി ഇന്നു മുതൽ പൂർണമായും തുറന്നു കൊടുക്കും. റൺവേ നവീകരണം പൂർത്തിയായതോടെ കരിപ്പൂരിലേക്ക് കൂടുതൽ വിമാന സർവീസുകൾ എത്തുമെന്നാണ് പ്രതീക്ഷ.
വിമാനത്താവള അതോറിറ്റി പ്രഖ്യാപിച്ച അതേ വേഗതയിലാണ് റൺവേ നവീകരണ ജോലികൾ പൂർത്തിയായത്. റൺവേയുടെ ബലം വർധിച്ചതിനൊപ്പം പുതിയ ഐ.എൽ.എസ് സംവിധാനം കൂടി സ്ഥാപിച്ചിട്ടുണ്ട്. റൺവേ, ഐ.എൽ.എസ് പരിശോധനകൾ പൂർത്തിയായതോടെ ഇന്നു മുതൽ 24 മണിക്കൂറും വിമാനങ്ങൾക്ക് സർവീസ് നടത്താം.
കരിപ്പൂർ പൂർണ സജ്ജമാകുന്നത് മലബാറിൽ നിന്നുളള പ്രവാസികൾക്കാണ് ഏറെ പ്രതീക്ഷ പകരുന്നത്. 2860മീറ്റർ റൺവേയുടെ നവീകരണമാണ് പൂർത്തിയായത്. നേരത്തെ റൺവേക്ക് 2850 മീറ്റർ നീളമുണ്ടായിരുന്നപ്പോൾ 450 പേർക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. നവീകരണം പൂർത്തിയാവുന്നതറിഞ്ഞ് ഒട്ടേറെ വിമാനകമ്പനികൾ പുതിയ സർവീസുകൾ ആരംഭിക്കാൻ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇടത്തരം വിമാനങ്ങൾക്കെങ്കിലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ പ്രവാസലോകം.