കഞ്ചിക്കോട്ടെ രാഷ്ടീയ കൊലപാതകത്തിൽ യഥാർഥ പ്രതികളെ അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട്ടു നടത്തിയ ദേശീയപാത ഉപരോധത്തിൽ സംഘർഷം. കല്ലേറിലും പൊലീസ് ലാത്തിചാർജിലും ഒട്ടേറെ പേർക്ക് പരുക്കേറ്റു. കോയമ്പത്തൂർ പാലക്കാട് പാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
പുതുശേരി ജംക്്ഷനിൽ ദേശീയപാതയിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തിയ പ്രവർത്തകരെ എസ്എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കാനുളള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
അറസ്റ്റുവരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ബലപ്രയോഗവും രൂക്ഷമായി. ഇതിനിടെ കല്ലേറും ലാത്തിച്ചാർജും. ടിയർഗ്യാസ് പ്രയോഗിച്ച് വിരട്ടിയോടിച്ചെങ്കിലും നൂറിലധികം പ്രവർത്തകർ പൊലീസിനുനേരെ തിരിഞ്ഞു. ആവശ്യത്തിന് അംഗബലമില്ലാതെയായിരുന്നു പൊലീസിന്റെ അറസ്റ്റ് നടപടികൾ.
ഒരു മണിക്കൂർ നേരം ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസിന് ഒന്നും ചെയ്യാനായില്ല. വനിതാസിവിൽപൊലീസ് ഒാഫീസർ ഉൾപ്പെടെയുളള പൊലീസുകാർക്കും ലാത്തിചാർജിൽ പ്രവർത്തകർക്കും പരുക്കേറ്റു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉപരോധം ഉദ്ഘാടനം ചെയ്തു.