വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കാൻ വയനാട് കലക്ടറേറ്റിന് മുന്നിൽ കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരസഹായ സമിതിയുടെ രാപ്പകൽ സമരം. കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി നൽകണമെന്നാവശ്യപ്പെട്ട് കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഇരുപത്തിനാല് മണിക്കൂർ സമരം നടക്കുന്നത്.
നാൽപത് വർഷമായി നടക്കുന്ന നീതിനിഷേധത്തിന് പരിഹാരം കാണമെന്നാണ് സമരസഹായ സമിതിയുടെ ആവശ്യം. കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന സമരം അഞ്ഞൂറ് ദിവസം പിന്നിട്ടിട്ടും സർക്കാരിൽനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. 2009ൽ വിജിലൻസും കഴിഞ്ഞവർഷം നവംബറിൽ സബ്കലക്ടറും അനൂകൂല റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും സ്വന്തം ഭുമി തിരിച്ചുകിട്ടിയില്ല. ഇതോടെയാണ് ജനകീയമായി സമരസമിതി രൂപം കൊണ്ടത്. കാഞ്ഞിരത്തിനാൽ കുടുംബത്തിന് നിയമസഹായവും നൽകും.
കോടതിയെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സമരസഹായ സമിതി ആവശ്യപ്പെട്ടു.2015 ഓഗസ്റ്റ് പതിനഞ്ചാംതീയതിയാണ് കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിന് മുൻപിൽ സമരം ആരംഭിച്ചത്.