എക്സൈസിന്റെ ചെക് പോസ്റ്റ് സ്ഥാപിച്ചതിനെച്ചൊല്ലി കമ്പംമെട്ട് ചെക്കുപോസ്റ്റിൽ സംസ്ഥാന എക്സൈസ് ഉദ്യോഗസ്ഥരും തമിഴ്നാട് വനംവകുപ്പുമായി സംഘർഷം. രണ്ടര മണിക്കൂർ അതിർത്തിയിൽ തമിഴ്നാട് വനം വകുപ്പ് ഗതാഗതം തടഞ്ഞു. ഇടുക്കി, തേനി ജില്ലാ കലക്ടർമാർ ഫോണിൽ നടത്തിയ ചർച്ചയിലാണ് തർക്കം പരിഹരിച്ചത്.
അതിർത്തിയിൽ സംസ്ഥാന എക്സൈസ് വിഭാഗം കണ്ടെയിനർ രൂപത്തിലുള്ള ചെക് പോസ്റ്റ് സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചെക് പോസ്റ്റ് തമിഴ്നാട് വനമേഖലയിലാണെന്ന് ആരോപിച്ച് തമിഴ്നാട് വനം ഉദ്യോഗസ്ഥർ എതിർപ്പുമായെത്തി. ഇതിനിടെ എക്സൈസ് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ വനംവകുപ്പ് അധികൃതർ ശ്രമിച്ചു. ചുടുകട്ടയും, കല്ലും ഉപയോഗിച്ചു് ചെക്കുപോസ്റ്റ് എറിഞ്ഞ് തകർക്കാനും ശ്രമം നടന്നു. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്നാട് ചെക്കു പോസ്റ്റ് അടച്ചതോടെ വാഹന ഗതാഗതം പുർണ്ണമായി തടസപ്പെട്ടു.
ഇരുവിഭാഗത്തും നാട്ടുകാർ സംഘടിച്ച് സ്ഥിതി വഷളായതോടെയാണ് ഇടുക്കി ജില്ലാ കലക്ടർ ജി.ആർ ഗോകുൽ തേനി കലക്ടറുമായി ചർച്ച നടത്തിയത്. സ്ഥലത്തിന്റെ അവകാശം കേരളത്തിനാണെങ്കിൽ ചെക്കു പോസ്റ്റ് കേരളത്തിൽ സ്ഥാപിക്കുമെന്നും തമിഴ്നാടിന്റെ സ്ഥലമെന്ന് കണ്ടെത്തിയാൽ ചെക്കു പോസ്റ്റ് നീക്കം ചെയ്യുമെന്നും ഇടുക്കി കലക്ടർ ഉറപ്പ് നൽകിയതോടെയാണ് സ്ഥിതി ശാന്തമായത്.പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് അതിർത്തിയോട് ചേർന്ന് എക്സൈസ് പുതിയ ഓഫിസ് സ്ഥാപിച്ചത്.