വയനാട് കൽപറ്റയിൽ ആനക്കൊമ്പിന്റെ കഷ്ണങ്ങളുമായി മേപ്പാടി സ്വദേശികളായ നാല് യുവാക്കളെ വനംവകുപ്പ് പിടികൂടി. വിൽപനയ്ക്കായി കാറിൽ സഞ്ചരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
കൽപറ്റ ബൈപ്പാസിൽവച്ചാണ് സി. എം. ജൂനൈദ്, വി. എ. സവാദ്, സിയാസ് അലി എന്നിവരെ അനക്കൊമ്പിന്റെ രണ്ട് കഷ്ണങ്ങൾ സഹിതം അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലാം പ്രതിയായ സുബാഷിനെ മേപ്പാടിയിലെ വീട്ടിൽനിന്ന് പിടികൂടി. ഈയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പാണ് കാറിൽനിന്ന് കണ്ടെടുത്തത്.
വനംവകുപ്പിന്റെ ഫ്ലയിങ് സ്വകാഡിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്നായിരുന്നു പരിശോധന. ബാഗിനുള്ളിനിന്നാണ് കൊമ്പ് കണ്ടെടുത്തത്. അമ്പത് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചിരുന്ന കൊമ്പാണിതെന്ന് സുബാഷ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എവിടുന്നാണ് ലഭിച്ചതെന്നും ബാക്കി ഭാഗങ്ങൾ എന്തുചെയ്തെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പ്രതികൾ സഞ്ചരിക്കാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.