ഗെയിൽ വാതക പൈപ്പുലൈൻ പദ്ധതിക്കെതിരെ പാലക്കാട് തൃത്താല കരിമ്പയിൽ രണ്ടാംദിവസവും പ്രതിഷേധവും സംഘർഷവും. കല്ലേറിലും ലാത്തിചാർജിലും പൊലീസുകാർ ഉൾപ്പെടെ മുപ്പതുപേർക്ക് പരുക്കേറ്റു. സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് ഇരുപത്തിരണ്ടു പേരെ അറസ്റ്റു ചെയ്തു നീക്കി.
പൊലീസിന്റെ ലാത്തിചാർജിനെ തുടർന്ന് വ്യാപകമായ അക്രമമാണ് ഉണ്ടായത്. സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. നാട്ടുകാരിൽ ഇരുപതിലധികം പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും തകർന്നു. പൊലീസിനുനേരെയുണ്ടായ കല്ലേറിൽ പട്ടാമ്പി സിെഎ പിഎസ് സുരേഷ് ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാരകായുധങ്ങളും പൊലീസ് പിടികൂടി.
കൊച്ചിയിൽ നിന്ന് ബംഗളുരുവിലേക്ക് പോകുന്ന െഗയിൽപദ്ധതിയുടെ സെക്ഷൻ ഒാഫീസും കൺട്രോൾ റൂമും ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. കഴിഞ്ഞദിവസം പൈപ്പ് ലൈൻ ജോലിക്കെത്തിയവരെ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിക്കാതെ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ശരിയല്ലെന്ന് തൃത്താല എംഎൽഎ വിടി ബൽറാം പറഞ്ഞു.
പദ്ധതി വൈകാൻ പാടില്ലെന്നാണ് സർക്കാർ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഉന്നതഉദ്യോഗസ്ഥർ നൽകുന്ന സൂചന.