കാസർകോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്നും വ്യാപകമായ കരമണൽ കടത്ത്. രാത്രിയുടെ മറവിൽ ലോഡ് കണക്കിന് മണലാണ് കടത്തുന്നത്. സ്ഥലം ഉടമകൾ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലും പൊലീസും ജിയോളജി വകുപ്പും തയ്യാറാവുന്നില്ല. കാഞ്ഞങ്ങാട് ചേറ്റുകുണ്ടിലെ സ്ഥലത്തു നിന്നും ഉടമയറിയാതെ കടത്തിയത് ആയിരത്തിലധികം ലോഡ് മണൽ.
പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ടിൽ പി.അബ്ദുൾ റഹ്മന്റെ നാൽപത് സെന്റ് ഭൂമിയാണിത്. നാലുമീറ്റർ ഉയരത്തിൽ മണൽ മൂടികിടക്കുകയാണെന്ന തഹസിൽദാർ സാക്ഷ്യപ്പെടുത്തി നൽകിയ ഭൂമി. മണൽ മാറ്റി കെട്ടിടം പണിയാൻ അബ്ദുറഹ്മാൻ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടക്ക് പറമ്പിൽ നിന്നും ആയിരം ലോഡിലധികം മണൽ രാത്രിയുടെ മറവിൽ കടത്തി. സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല.
നിർമാണത്തിനായി നീക്കുന്ന മണൽ അവിടെ തന്നെ നിക്ഷേപിക്കണെന്നാണ് ജിയോളജി വകുപ്പിന്റെ നിർദേശം. എന്നാൽ ഇതിനോട് ചേർന്നുള്ള ഭൂമിയിൽ നിന്നും മണൽ എടുത്ത് മാറ്റാൻ ഇതേ ജിയോളജി വകുപ്പ് അനുമതിയും നൽകിയിട്ടുണ്ട്. മണൽ കൊള്ളക്കാരും ജിയോളി വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് നിർമണ അനുമതി നൽകുന്നതിന് തടസമെന്നാണ് ഉടമയുടെ ആരോപണം.