ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സർക്കാർ കൈയ്യൊഴിഞ്ഞ വില്ലേജ് ഒാഫിസ് നാട്ടുകാർ ചേർന്ന് ഹൈടെക് ഒാഫിസാക്കി. കോഴിക്കോട് ചെറുവണ്ണൂർ വില്ലേജ് ഒാഫിസാണ് നാട്ടുകാർ കൈകോർത്ത് പുതുമോടിയിലെത്തിച്ചത്. അഞ്ചരലക്ഷം രൂപ ചെലവഴിച്ച് ഒരുമാസം കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.
നാട്ടുകാരുടെ അധ്വാനമാണ് ഇക്കാണുന്നത്. സർക്കാരിന് വേണ്ടെങ്കിലും വില്ലേജ് ഒാഫിസ് നാടിന് വേണമെന്ന് അവർ ഉറപ്പിച്ചു. പണം പിരിച്ചു, ഉദ്യോഗസ്ഥരും ഒപ്പംകൂടി. ടൈൽപാകി നിലം മോടികൂട്ടി. പുതുപുത്തൻ കസേരകളും മേശകളുമിട്ടു, അങ്ങിനെ കാടുമൂടി പൊളിഞ്ഞുവീഴാറായ സർക്കാർ ഒാഫിസിന് പുതുജീവനേകി. ചെറുവണ്ണൂരുകാരുടെ നല്ലമനസുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയെടുത്തു.
വില്ലേജോഫീസ് നവീകരണത്തിനായുള്ള ഫണ്ടിനായി പലതവണ സർക്കാറിനെ സമീപിച്ചതാണ്. പക്ഷെ ഫലമുണ്ടായില്ല. തുടർന്നാണ് ഈ ജനകീയമുന്നേറ്റം. വില്ലേജോഫീസിൽ ഇനി സേവനങ്ങൾക്കായി വരിനിൽകേണ്ട ആവശ്യമില്ല. നികുതി അടക്കുന്നതുൾപ്പടെ അറിയാൻ പ്രത്യേക സോഫ്റ്റ്വയറും തയ്യാറായി.