കേരളത്തിൽ നിന്നുളള ഹജ് യാത്ര കരിപ്പൂർ വഴിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ പുതിയ ഹജ് കമ്മിറ്റി തീരുമാനച്ചു. കരിപ്പൂരിനെ ഒഴിവാക്കിയതിന് എതിരെ കോടതിയെ സമീപിക്കുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
85 ശതമാനം ഹാജിമാരും മലബാറിൽ നിന്നാണ്. അതുകൊണ്ട് കരിപ്പൂർ വഴി ഹജ് യാത്ര നടത്തിയാൽ മതിയെന്നാണ് പുതിയ ഹജ് കമ്മിറ്റിയുടെ തീരുമാനം. നെടുമ്പാശേരിയിൽ ഒാരോ വർഷവും താൽക്കാലിക ഹജ് ഹൗസ് സജ്ജീകരിക്കാൻ രണ്ടു കോടി രൂപയെങ്കിലും അധിക ചെലവുണ്ട്. കരിപ്പൂരിലെ സ്ഥിരം ഹജ് ഹൗസ് ഉപയോഗപ്പെടുത്തിയാൽ സാമ്പത്തിക ലാഭത്തിനൊപ്പം അധികസൗകര്യവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് യാത്ര കരിപ്പൂർ വഴിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി പ്രധാനമന്ത്രിയേയും വ്യോമയാന മന്ത്രിയേയും കാണും.
കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ കേരളത്തിലെ എം.പി മാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത എം.കെ. രാഘവൻ എം.പി. പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹജ് കമ്മിറ്റി സംസ്ഥാന സർക്കാരിനെ സമീപിക്കും.