വയനാട് കബനി നദീതീരത്തെ അമ്പതുവയൽ ജലസേചന പദ്ധതിക്കായുള്ള കർഷകരുടെ കാത്തിരിപ്പ് നീളുന്നു. രണ്ട് കോടിരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയ്യാറാക്കിയിരുന്നെങ്കിലും സർക്കാരിൽനിന്ന് അനുമതി ലഭിച്ചില്ല. വെള്ളമില്ലാത്തതിനാൽ കഴിഞ്ഞ രണ്ടുവർഷവും ഇരുന്നൂറ് ഏക്കർ പാടത്തെ കൃഷിയാണ് മുടങ്ങിയത്.
വരണ്ടുണങ്ങിക്കിടക്കുന്ന പാടങ്ങളിൽ കബനി നദിയിൽനിന്ന് വെള്ളമെത്തിച്ചാല്‍ വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കാം. കർഷകരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജലസേചനവകുപ്പ് മൂന്ന് വർഷംമുൻപ് പദ്ധതിയും തയ്യറാക്കി. ലിഫ്റ്റ് ഇറിഗേഷൻവഴി വെള്ളമെത്തിക്കുന്നതായിരുന്നു പദ്ധതി. പക്ഷേ സർക്കാർ ഈ പദ്ധതി അംഗീകരിക്കുകയോ പ്രാരംഭ തുക നീക്കിവയ്്്ക്കുകയോ ചെയ്തില്ല. കഴിഞ്ഞതവണ കുറച്ച് കർഷകർ കൃഷിയിറക്കിയിരുന്നെങ്കിലും കടുത്ത വരൾച്ചയിൽ ഉണങ്ങിപ്പോയി.
പഞ്ചായത്ത് നിർമിച്ച കുളത്തിലെ വെള്ളവും വറ്റിത്തുടങ്ങി. ഇതോടെ മറ്റ് കൃഷികൾ നനയ്ക്കുന്നതും തടസപ്പെട്ടു. സർക്കാർ തലത്തിൽ ജലസേചന പദ്ധതി ആരംഭിച്ചാൽ കർഷകർ നെൽകൃഷി പുനരാരംഭിക്കും. ഇതുവഴി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാം.