നന്തി-ചെങ്ങോട്ടുകാവ് ബൈപാസിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പ്രശ്നപരിഹാരത്തിനായി സാമൂഹിക ആഘാത പഠനം നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം. കെ.പി ഉണ്ണികൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നഗരത്തിന് സമാന്തരമായി നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ സമാന്തര റോഡു നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.
തുടർന്ന് പദ്ധതി പ്രദേശത്തെ മരങ്ങൾക്കെല്ലാം നമ്പറിട്ടു. പിന്നീട് 1995ലാണ് ഈ സമാന്തരപാത ദേശീയ പാതാവികസനത്തിന്റെ ഭാഗമായി ബൈപാസാക്കാനുള്ള ചർച്ച നടക്കുന്നതും 30 മീറ്ററിൽ സർവേക്കല്ല് പതിക്കുന്നതും. ബൈപാസ് വേണ്ടെന്നും നിലവിലെ ദേശീയപാത വികസിപ്പിച്ചാൽ മതിയെന്നുമുള്ള തർക്കം ഉയർന്നതിനെ തുടർന്നായിരുന്നു ബംഗ്ളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്.
എത്രയും വേഗം പഠനം നടത്തി കേന്ദ്രസർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം.പഠന റിപ്പോർട്ടിന് അനുസരിച്ച് മാത്രമേ സർക്കാറിന് ബൈപാസ് നിർമാണവുമായി മുന്നോട്ട് പോകാൻ കഴിയുള്ളൂ.