പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട വെളളം നേടിയെടുക്കുന്നതിന് സർക്കാർ ഇടപെടൽ. ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തമിഴ്നാടുമായി തർക്കത്തിന് ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനാണ് കേരളത്തിന്റെ നീക്കം.
ഡാമുകളിലെ ജല ലഭ്യത, കേരളത്തിനു ലഭ്യമാകേണ്ട വെളളത്തിന്റെ അളവ് , നിലവിലെ തടസം മറികടക്കാനുളള മാർഗങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടാണ് ജല വിഭവവകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി തയ്യാറാക്കുക. പറമ്പിക്കുളം ആളിയാർ വെളളം ലഭിക്കാത്തതിനെത്തുടർന്ന് ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കു നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രി മാത്യു ടി.തോമസ് ഇടപെട്ട് ഉദ്യോഗസ്ഥതല റിപ്പോർട്ട് തേടിയത്. ജല വിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.ജെ.കുര്യൻ, സെക്രട്ടറി ടിങ്കു ബിശ്വാൾ എന്നിവർ ഇതിനോടകം വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
പറമ്പിക്കുളം-ആളിയാർ സിസ്റ്റം അണക്കെട്ടുകളിൽ നിലവിൽ ഉപയോഗയോഗ്യമായ വിധത്തിൽ 4.2 ടിഎംസി വെള്ളം ലഭ്യമാണ്. ഇതിൽ ഒരു ടിഎംസി തമിഴ്നാടിന്റെ കുടിവെള്ള ആവശ്യത്തിന് വിട്ടുനൽകി ബാക്കി ജലം കേരളത്തിനു ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പറമ്പിക്കുളം-ആളിയാർ കരാർ പുനരവലോകനം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.