ഗർഭിണിയായ പശുവിനെ അറുത്ത ശേഷം കുഞ്ഞിനെയും മാംസാവശിഷ്ടങ്ങളും പുഴയോരത്തു തള്ളി. ഇന്നലെ രാവിലെയാണു മൊഗ്രാൽ പാലത്തിനു സമീപത്തെ കണ്ടൽക്കാടുകൾക്കിടയിൽ പശുവിന്റെ അവശിഷ്ടങ്ങളും ചത്ത പശുക്കുട്ടിയെയും കണ്ടെത്തിയത്. പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴയും കരയും ശുചീകരിക്കുന്നതിനിടെയാണ് ഇതു കണ്ടെത്തിയത്. മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ പുഴയോരത്തു തള്ളുന്നതായി പരാതിയുണ്ടായിരുന്നതിനെ തുടർന്നു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അറവുമാലിന്യങ്ങൾ തള്ളിയവരെ കൊണ്ട് ആരോഗ്യവകുപ്പ് അതു തിരിച്ചെടുപ്പിച്ചിരുന്നു.
പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ കുളിക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്ന പുഴയാണിത്. പ്രസവിക്കാറായ പശുവിനെ പോലും അറക്കുന്ന ക്രൂരത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബീഫ് എന്ന പേരിൽ തീൻമേശകളിലെത്തുന്നതിൽ പല ഇറച്ചിവിഭവങ്ങളും അതല്ലെന്നും കൂട്ടത്തിൽ പശുവിറച്ചിയും ഉൾപ്പെടുന്നുണ്ടെന്നതിന്റെ തെളിവാണു മൊഗ്രാൽ പുഴയോരത്തു തള്ളിയ പശുവിന്റെ അവശിഷ്ടങ്ങളെന്നും നാട്ടുകാർ പറയുന്നു. ഹോട്ടലുകളിൽ പാകം ചെയ്തു നൽകുന്ന ഇറച്ചി ബീഫ് ആണെന്ന് ഉറപ്പുവരുത്തുന്നതിനു പരിശോധനകളില്ലെന്നും പോത്തിറച്ചിയും പശുവിറച്ചിയും ഇടകലർത്തിയുള്ള വിൽപന വ്യാപകമാണെന്നു മുൻപും പരാതികളുയർന്നിരുന്നതായും നാട്ടുകാർ പറഞ്ഞു. രോഗം ബാധിച്ച പശുക്കളെപ്പോലും അറുത്ത് ഇറച്ചിയാക്കി ബീഫ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പുകളും വ്യാപകമാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.