കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം വനംവകുപ്പു നൽകുമെന്ന് മന്ത്രി കെ. രാജു. പഞ്ചായത്തുകളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിന് രണ്ടു മാസത്തിനകം ഉത്തരവിറങ്ങും. 'കാടും കർഷകരും' എന്ന പേരിൽ മലയാള മനോരമ പാലക്കാട്ടു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനംമന്ത്രി.
കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ റവന്യു, കൃഷി വകുപ്പുകളുടെ സാക്ഷ്യപത്രം ആവശ്യമില്ലാതെ കൃഷിനാശത്തിന്റെ തോത് വനം ഉദ്യോഗസ്ഥർ വിലയിരുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകണം. പരമാവധി തുക കർഷകർക്കു നൽകുന്നതിന് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായമായി പത്തു ലക്ഷം രൂപ നൽകും. കേന്ദ്ര സർക്കാരുമായി ചേർന്ന് കൃഷിക്കും കർഷകർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയും പരിഗണനയിലാണ്. പഞ്ചായത്തുകളിൽ ജനജാഗ്രതാ സമിതികളും രൂപീകരിക്കും.
വിവിധ തദ്ദേശപ്രതിനിധികളും കർഷകസംഘടനകളും മുന്നോട്ടുവച്ച നിർദേശങ്ങൾ സെമിനാറിൽ ചർച്ചയായി. മാഞ്ചിയം, യൂക്കാലി എന്നിവ വനമേഖലയിൽ നട്ടുപിടിപ്പിക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്. എംഎൽഎമാരായ കെ.വി. വിജയദാസ്, കെ. ബാബു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, മലയാള മനോരമ പാലക്കാട് കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എന്നിവരും ഉന്നതവനം ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു.