കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ പതിനായിരത്തിലധികം ഏക്കർ വനം കത്തി നശിച്ചു. വെറുംമൂന്നുദിവസം കൊണ്ടാണ് കാട്ടുതീ ഇത്രവലിയ നാശമുണ്ടാക്കിയത്. വയനാട് അതിർത്തിയിൽ മാത്രമാണ് കാട് അവശേഷിക്കുന്നത്.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച കാട്ടുതീ അഞ്ചു റേഞ്ചുകളിലെ വനമാണ് ചാമ്പലാക്കിയത്. വയനാട് വന്യജീവിസങ്കേതത്തോട് ചേർന്നതും ഗുണ്ടറ റേഞ്ചിൽ പെട്ടതുമായ വനഭാഗം മാത്രമാണ് ബാക്കിയുള്ളത്. പതിനായിരത്തിലധികം ഏക്കർ വനം കത്തിയെന്നാണ് കർണാടക വനംവകുപ്പ് നൽകുന്ന വിവരം. എന്നാൽ നാശം ഇതിലും കൂടാനാണ് സാധ്യത. ഇന്നലെമാത്രം അയ്യായിരത്തോളം ഏക്കർ കാടാണ് കത്തിയമർന്നത്. കേരളത്തിൽനിന്ന് വനപാലകരും ഫയർഫോഴ്സ് യൂണിറ്റും സഹായത്തിനായി ബന്ദിപ്പൂരെത്തിയിരുന്നു. അതിർത്തി കടന്ന് തീ വയനാട്ടിലെത്താതിരിക്കാൻ അതീവ ജാഗ്രതയിലാണ് കേരള വനംവകുപ്പ്. മഴ കുറഞ്ഞതാണ് കാട്ടുതീ വ്യാപിക്കാൻ കാരണം. ഇതോടെ തീറ്റയും വെളളവും തേടി വന്യമൃഗങ്ങൾ ബന്ദിപ്പൂരിൽനിന്ന് കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പലായനം ചെയ്യുമെന്നുറപ്പായി.