പാതയോരത്തെ പ്ലാസ്റ്റിക് മറച്ച ടെന്റിൽ കഴിയുമ്പോഴും ശേഖരൻ തീരുമാനിച്ചിരുന്നു തന്റെ ആറ് മക്കളിൽ ഒരാളെപ്പോലും ഒരിക്കലും ആക്രി സാധനങ്ങൾ പെറുക്കാൻ തെരുവിലിറക്കില്ലെന്ന്. ജീവിതവഴി നീളുന്നത് തെരുവിലേക്കു തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടും പൊരുതാനായിരുന്നു തീരുമാനം. കരിങ്കല്ലിനേക്കാൾ ഉറപ്പുള്ള തീരുമാനം ഫലം കണ്ടു. മക്കളിൽ അഞ്ചു പേരും മികച്ച കായിക താരങ്ങളായി.
കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലും കഴിയുന്നതിനിടയിലും പെൺമക്കളെ ഗുസ്തി താരങ്ങളാക്കിയ കഥ പറയുന്ന , അമീർഖാൻ നായകനായി അരങ്ങു തകർത്ത ഡംഗൽ എന്ന ബോളിവുഡ് സിനിമ ശേഖരൻ കണ്ടിട്ടില്ല. ചീമേനിക്കടുത്ത് വടശേരിയിലെ റോഡരികിലുള്ള ചെറിയ വീട്ടിൽ കരിങ്കല്ല് കൊത്തി അമ്മിക്കല്ല് ഉണ്ടാക്കി ജീവിതം നയിക്കുന്ന ശേഖരൻ എന്ന നാടോടിയുടെ ജീവിതം ഡംഗലിനേക്കാൾ സംഭവബഹുലം.
താരങ്ങൾ ഇവർ..
സംസ്ഥാനത്ത് എവിടെയും ദീർഘ ദൂര ഓട്ടമത്സരണ്ടെങ്കിൽ മത്സരാർഥികൾക്ക് പേടി സ്വപ്നമാകുന്ന ഒരു താരമുണ്ട് ശിവൻ! വടശേരിയിലെ ശേഖരന്റെ മകൻ. മുന്നാട് പീപ്പിൾസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി. ദീർഘ ദൂര ഓട്ടത്തിൽ വിസ്മയം തീർക്കുന്ന ഈ ഓട്ടക്കാരനെ അറിയാത്തവർ കായിക മേഖലയിൽ ചുരുക്കം.
കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ 5000 മീറ്റർ നടത്ത മത്സരത്തിൽ മിന്നും താരമായി മാറിയ കാസർകോട് ജില്ലയ്ക്ക് അഭിമാനമായ ചിമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ മൂർത്തി, ശേഖരന്റെ രണ്ടാമത്തെ മകനാണ്. തീർന്നില്ല സംസ്ഥന സ്കൂൾ കായിക മേളകളിൽ 600,400 മീറ്റർ ഓട്ടത്തിൽ തിളങ്ങി നിന്ന ചീമേനി സ്കൂളിലെ മുത്തു ശേഖരന്റെ മൂന്നാമത്തെ മകൻ.
ഇവിടെയും അവസാനിക്കുന്നില്ല വിജയഗാഥയുടെ കഥ യു.പി വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ വേഗത കൂടിയ നടത്തക്കാരൻ എന്നു പേരെടുത്ത മുത്തുരാജ് നാലാമത്തെ മകൻ. എൽ.പി വിഭാഗത്തിൽ 100 മീറ്ററിലും 50 മീറ്ററിലും കരുത്തു തെളിയിച്ച മനു അഞ്ചാമത്തെ മകൻ.ഇങ്ങനെ കായിക ഭൂപടത്തിൽ മിന്നും താരങ്ങളായ മക്കളുടെ അച്ഛൻ ശേഖരന്റെ മകൾ കൃഷ്ണപ്രിയയും ഏട്ടന്മാരെ പോലെ തന്നെ കളിക്കളത്തിലുണ്ട്.
ഫ്ലാഷ് ബാക്ക്..
വർഷങ്ങൾക്ക് മുമ്പ് അച്ഛനും അമ്മയ്ക്കുമൊപ്പം തെരുവിൽ തുടങ്ങിയതായിരുന്നു ശേഖരൻെറ ജീവിതം. വെള്ളയമ്മയെന്ന പെൺകുട്ടി ജീവിത സഖിയായതോടെ ജീവിക്കാൻ ഇവർ ഒരുമിച്ചിറങ്ങി തെരുവിലേക്ക്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റും അമ്മി കൊത്തിയും ജിവിതം തുന്നി ചേർക്കുന്നതിനിടയിൽ ഇവർക്ക് പിറന്നത് ആറ് മക്കൾ. അഞ്ച് ആൺ മക്കളും ഒരു പെൺകുട്ടിയും. മക്കളെ തെരുവു ജീവിതത്തിനു വിട്ടുകൊടുക്കാതെ വളർത്തി വലുതാക്കുക എന്നത് മാത്രമായിരുന്നു ശേഖരന്റെയും വെള്ളയമ്മയുടെയും ചിന്ത. അതിനായി അവർ കഠിനാധ്വാനികളായി.
ജീവിതം ഒരോ ഗ്രാമങ്ങളിലേക്കും പറിച്ചു നടുമ്പോഴും ഇവരുടെ സ്വപ്നത്തിന് മങ്ങലൊന്നുമേറ്റില്ല. എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ആഗ്രഹം സഫലമാകും എന്ന പ്രതീക്ഷ ഇവരെ മുന്നോട്ടു നയിച്ചു. ഇതിനിടയിലാണ് ഇവർ താമസിക്കുന്നതിനടുത്ത് പെർളം യുപി സ്കൂളിൽ കുട്ടികളിൽ കായിക പ്രതിഭയുള്ളവരെ കണ്ടെത്താനുള്ള സ്പോർട്സ് മത്സരം നടക്കുന്നത്.
ശേഖരന് അതൊരു അവസരമായിരുന്നു. മുത്തവനായ ശിവനെയും മൂർത്തിയെയും കൂട്ടി അവിടേക്ക് എത്തി. മത്സരത്തിൽ പങ്കെടുപ്പിച്ചു.മത്സരത്തിൽ ശേഖരന്റെ മക്കളായിരുന്നു താരങ്ങളായത്. കായിക അധ്യാപകനായ കരുണാകരന്റെ ശ്രദ്ധയിലേക്ക് ഈ കുട്ടികൾ എത്തിയതോടെ ചിത്രം മാറി. കുട്ടികളെ സ്കൂളിൽ ചേർത്തു.ആരും ശ്രദ്ധിക്കാതിരുന്ന കുട്ടികളുടെ കരുത്ത് തിരിച്ചറിയുകയായിരുന്നു കരുണാകരൻ. പിന്നീട് കുട്ടികളെ കടുത്ത പരിശീലനത്തിനായി കരുണാകരൻ കളത്തിലിറങ്ങി.
പലരും ഇതിനെ ഗൗരവമായി കണ്ടില്ല! പക്ഷെ കരുണാകരന് ഉറപ്പുണ്ടായിരുന്നു തൻെറ കണ്ടെത്തൽ പാഴവില്ലെന്ന്. ശേഖരൻന്റെ കുടുംബത്തിനാവട്ടെ കരുണാകരൻ എന്ന അധ്യാപകൻ കൺകണ്ട ദൈവമായി. തെരുവിൽ വളർന്നതു കൊണ്ട് ജനനസർട്ടിഫിക്കറ്റ് പോലും കിട്ടാൻ ബുദ്ധിമുട്ടിയ ശേഖരന്റെ മക്കൾ പിന്നെ, സംസ്ഥാനം അറിയപ്പെടുന്ന താരങ്ങളായി മാറുകയായിരുന്നു.
സങ്കടങ്ങൾ ബാക്കി..
നേട്ടങ്ങൾക്കിയിലും സങ്കടങ്ങൾ ഏറെ പറയാനുണ്ടു ഈ കുടുംബത്തിന് . വർഷങ്ങൾക്ക് മുമ്പ് തെരുവിൽ കഴിഞ്ഞവരാണെങ്കിലും ഇന്ന് സ്വന്തമായൊരു വീടും സൗകര്യവുമായിട്ടാണ് ശേഖരനും മക്കളും കഴിയുന്നതെങ്കിലും കായിക മേഖലയിൽ മുന്നേറ്റം നടത്തിയ തന്റെ മക്കൾക്ക് വേണ്ടത്ര പ്രോൽസാഹനം നൽകാൻ ബന്ധപ്പെട്ടവർ തയാറാക്കുന്നില്ല എന്നതും ഇൗ അച്ഛന്റെ ദുഃഖമാണ് .
ആകെയുളളത് കരുണാകരൻ എന്ന അധ്യാപകൻ നൽകുന്ന പിന്തുണ മാത്രമാണ്.നല്ല രീതിയിലുളള പരിശീലനം ഇവർക്ക് നൽകാൻ തയാറായാൽ കേരളം കണ്ട മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഇവർ എത്തുമെന്ന് അധ്യാപകൻ കരുണാകരൻ പറയുന്നു. ശേഖരന്റെ സങ്കടങ്ങൾക്ക് സാക്ഷ്യമാവുകയാണ് വാക്കുകൾ. കാണേണ്ടവർ കാണാതെ പോയാൽ ഉദിച്ചുയരുന്ന ഈ നക്ഷത്രങ്ങളും തിളക്കമില്ലാതെ പോവുമെന്നുറപ്പ്..