കോഴിക്കോട് കൊടുവള്ളിയിൽ മുപ്പതു ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പൊലീസ് പിടികൂടി. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് പിടിച്ചെടുത്തത്. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അസാധു നോട്ടുകൾ മാറ്റുമെന്നാണ് അറസ്റ്റിലായ മൂന്നു പേരുടെ മൊഴി.
500ന്റെയും 1000ന്റെയും അസാധു നോട്ടുകൾ കൈവശംവച്ച് ഇപ്പോഴും ഇടപാടുകൾ നടത്തുന്ന സംഘത്തിന്റെ ഫോൺ നമ്പർ വടകര റൂറൽ എസ്.പി:പുഷ്ക്കരന് രഹസ്യമായി ലഭിച്ചിരുന്നു. ഒരു കോടി രൂപയ്ക്കു അസാധു നോട്ടുകൾ തരും. പകരം, തരുന്നത് 70 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ. ഒറ്റഇടപാടിൽ 30 ലക്ഷം രൂപ ലാഭം. അസാധു നോട്ടുകൾ വാങ്ങാൻ തയാറാണെന്ന് പറഞ്ഞ് പൊലീസുകാർ കള്ളപ്പണക്കാരെ ബന്ധപ്പെട്ടു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കള്ളപ്പണസംഘം പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ റിയാസ്, അസ്ലം, അജിത് എന്നിവരാണ് അസാധു നോട്ടുകളുമായി വന്നത്. ഇവരുടെ, പക്കൽ 30 ലക്ഷം രൂപയുടെ പഴയ നോട്ടുകൾ ഉണ്ടായിരുന്നു. ബാക്കിയുള്ള, 70 ലക്ഷം മറ്റൊരു വാഹനത്തിലാണെന്നും അവർ ഉടനെ എത്തുമെന്നും കള്ളപ്പണക്കാർ പറഞ്ഞു. ഏറെ നേരം കാത്തിട്ടും ഈ വാഹനം വന്നില്ല. ഇതോടെ, ഈ മൂന്നു പേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇങ്ങനെ, അസാധു നോട്ടുകൾ വാങ്ങുന്നവർ കോഴിക്കോട് ജില്ലയിൽ നിരവധിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഈ നോട്ടുകൾ ഇവർ എങ്ങനെ മാറ്റിയെടുക്കും എന്നതായിരുന്നു പൊലീസിന്റെ ചോദ്യം. റിസർവ് ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാറ്റുമെന്നാണ് പ്രതികളുടെ മറുപടി. പ്രതികൾ പറയുന്നത് സത്യമാണോയെന്ന് കണ്ടെത്താൻ എൻഫോഴ്സ്മെന്റിന്റെ സഹായം വേണം. അസാധു നോട്ടുകൾ സഹിതം, പ്രതികളെ എൻഫോഴ്സ്മെന്റിന് കൈമാറും.