കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെയും ആശ്രിതരുടെയും പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധം കനക്കുന്നു. സർക്കാരിന്റെ വീഴ്ച്ചയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണ് ആരോപണം. അതേ സമയം പെൻഷന്‍തുക ബാങ്കിന് കൈമാറിയെന്ന് സാമൂഹിക സുരക്ഷ മിഷൻ അറിയിച്ചു.
സർക്കാർ അംഗീകരിച്ച പട്ടികയിലെ കിടപ്പിലായ രോഗികൾക്ക് രണ്ടായിത്തി ഇരുന്നൂറും മറ്റുള്ളവർക്ക് ആയിരത്തിഇരുന്നൂറ് രൂപയുമാണ് മാസാന്ത പെൻഷൻ. കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല.
രോഗികളെ പരിചരിക്കുന്നവർക്കുള്ള ആശ്വാസ കിരണം പദ്ധതിയിലെ എഴുന്നൂറ് രൂപ പെൻഷൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് സാമൂഹിക സുരക്ഷ മിഷന് നൽകുന്ന രണ്ടു പെൻഷനുകളും മുടങ്ങാന്‍ കാരണം. സർക്കാരിന്റെ ഉദാസീനത പെൻഷനുകൾ മുടങ്ങാനിടയാക്കിയതെന്നാണ് ആരോപണം.
5491 പേര്‌ക്കാണ് ജില്ലയിൽ പെൻഷൻ ലഭിക്കുന്നത്.അതേ സമയം പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ബാങ്കിന് കൈമാറിയെന്നും വരും ദിവസങ്ങളിൽ അക്കൗണ്ടുകളിൽ എത്തുമെന്നും സാമൂഹിക സുരക്ഷ മിഷൻഅറിയിച്ചു. 2010 മുതൽ നൽകുന്ന പെൻഷനുകള് ആദ്യമായിട്ടാണ് മുടങ്ങുന്നത്.