തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കുട്ടിയാനയൊക്കൊപ്പം നാട്ടിലെത്തിയ കാട്ടാന കിടങ്ങിൽ വീണു. ആനക്കുട്ടിയുടെ പരിഭ്രാന്തികണ്ട് ഓടിയെത്തിയ നാട്ടുകാരും വനപാലകരുംചേർന്നാണ് തള്ളയാനയെ രക്ഷിച്ചത്. കാപ്പിത്തോട്ടത്തിലൂടെ മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടി ബഹളം വെച്ച് ഓടി നടക്കുന്നത് കണ്ടാണ് നാട്ടുകാരെത്തുന്നത്. നോക്കുമ്പോൾ പത്രണ്ട് വയസുള്ള തള്ളയാന കാലുകൾ മുകളിലേക്കായി കുഴിയിൽ മലർന്ന് കിടക്കുന്നു.
കിണറിനോട്ചേർന്ന പമ്പ് ഹൗസിനും മൺതിട്ടക്കുമിടയിലാണ് ആന വീണത്. ഉടൻ നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിച്ചു. കുഴിയിൽ ആന ഞെരുങ്ങിപ്പോയതിനാൽ മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇതിനിടയിൽ ആനക്കൂട്ടി തള്ളയാനയുടെ അടുത്തേക്ക് ഓടിവന്നതോടെ കയറുപയോഗിച്ച് കെട്ടിയിട്ടു. ക്ഷീണിതയായ ആനക്ക് തുമ്പികൈ വഴി നാട്ടുകാർ വെള്ളം നൽകി.
മണ്ണ് നീക്കിയതോടെ ആന സ്വയം ഏഴുന്നേറ്റു. തുടർന്ന് ആനക്കുട്ടിയെ അഴിച്ച് വിട്ടു. ഇരുവരും ശാന്തരായി വനത്തിലേക്ക് യാത്രയായി. ഇന്നലെ പുലർച്ചെയാണ് ആന കുഴിയിൽ വീണത്. പതിനൊന്നരയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായി. ആനയെ നിരീക്ഷിക്കാൻ വനംവകുപ്പ് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.