കോഴിക്കോടിന്റെ കിഴക്കൻ ഗ്രാമങ്ങളിൽ ഇനി തിറയാട്ടത്തിന്റെ നാളുകൾ. തിറയാട്ടത്തിനായി ഒരുങ്ങുന്ന മാവൂരിലെ കലാസമിതികളെല്ലാം തിരക്കിലാണ്. വിളവെടുപ്പിന്റെ ഈ മൂന്ന് മാസം ഉത്സവങ്ങളുടേതുകൂടിയാണ്. മാസങ്ങൾക്കു മുൻപേ ഒരുക്കങ്ങളെല്ലാം തുടങ്ങി. തിറയാട്ടത്തിനായുള്ള മെയ്ക്കോപ്പുകളും ആടയാഭരണങ്ങളും തയാറാക്കുകയാണിവിടെ. പാരമ്പര്യവും തനിമയും ചോരാതെ കാഴ്ചക്കാരെ ആകർഷിക്കുന്ന വിധത്തിലാണ് ചമയങ്ങൾ ഒരുക്കുന്നത്.
മാവൂർ, പെരുവയൽ, ചാത്തമംഗലം, കുന്നമംഗലം തുടങ്ങി മലപ്പുറം ജില്ലയിലെ വാഴക്കാട് മുതൽ അരീക്കാട് വരെ 500 കാവുകളാണുള്ളത്.ഈ കാവുകളിലാണ് തിറയാട്ടങ്ങൾ അരങ്ങേറുന്നത്. തിറയാട്ടത്തിന് മുന്നോടിയായി വേഷധാരികൾക്കായി പരിശീലനക്കളരിയും ഒരുക്കിയിട്ടുണ്ട്. തോറ്റങ്ങൾക്കും പന്തലാട്ടത്തിനും പുറമെ ആട്ടക്കഥകളും അരങ്ങിലെത്തും. ഒാലച്ചൂട്ടിന്റെ വെളിച്ചത്തിൽ ചെണ്ടയുടെ അസുരതാളത്തിൽ ഒാരോ കാവിലും ഇവർ ഭക്തർക്കു മുന്നിൽ നിറഞ്ഞാടും