വരൾച്ച രൂക്ഷമായതോടെ മലപ്പുറത്തിന്റെ മലയോരമേഖലയിൽ ഉണങ്ങിയ നെല്ല് കൊയ്തെടുത്ത് വൈക്കോലാക്കേണ്ട ഗതികേടിലാണ് കർഷകർ. ചോക്കാട് പഞ്ചായത്തിൽ മാത്രം അറുപത് ഏക്കറിലേറെ നെൽകൃഷി ഉണങ്ങിക്കഴിഞ്ഞു.
വേനൽ കടുത്തു തുടങ്ങുബോൾ മലപ്പുറത്തെ പാടശേഖരങ്ങളിൽ നിന്നുളള കർഷകനെ വേദനിപ്പിക്കുന്ന കാഴ്ചയാണിത്. പാകമെത്തും മുൻപെ നെൽപ്പാടങ്ങൾ വെളളമില്ലാതെ ഉണങ്ങിക്കഴിഞ്ഞു. നെൽകൃഷിക്ക് ചെലവായ തുക തിരിച്ചു പിടിക്കാൻ കർഷകന് ഒരു മാർഗവുമില്ല. ഉണങ്ങി നിൽക്കുന്ന നെല്ല് കറ്റയാക്കി വിൽക്കാനാണ് ഇപ്പോഴത്തെ ശ്രമം. പാകാമാവാത്ത നെല്ലായതുകൊണ്ട് വൈക്കോലിനും ഡിമാൻഡ് കുറവാണ്.
ചോക്കാട് മാത്രമല്ല പരിസരത്തെ കാളികാവ്, വണ്ടൂർ, തിരുവാലി, കരുളായി പഞ്ചായത്തുകളിലും സമാനസ്ഥിതിയാണുളളത്. പാട്ടത്തിനെടുത്ത ഭൂമിയിൽ വായ്പയെടുത്ത് നെൽകൃഷി നടത്തുന്നവരാണ് ഭൂരിഭാഗവും. നെൽപ്പാടങ്ങള്‍ ഉണങ്ങി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കൃഷിവകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല.