കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുദ്ധജലക്ഷാമം. ക്യാൻസർ വാർഡിലാണ് സ്ഥിതി രൂക്ഷം. കുടിക്കാൻ വെള്ളം കിട്ടാതായതോടെ രോഗികൾ ദുരിതത്തിലായി.
പ്രത്യേക പരിചരണം ആവശ്യമായ ക്യാൻസർ രോഗികളുടെ നാലാംനിലയിലെ അത്യാഹിതവാർഡിൽ ലുക്കീമിയ അടക്കം ഗുരുതരമായ അർബുദരോഗങ്ങൾ ബാധിച്ച എഴുപതോള പേരുണ്ട്. രോഗത്തിന്റെ അവശതകൾക്കിടയിൽ പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ല. പകൽ സമയത്ത് ഇടയ്ക്കിടെ വെള്ളം വരും. രാത്രിയായാൽ തീരെ വെള്ളമില്ല. അർബുദ ചികിൽസ വേണ്ടതിനാൽ മറ്റു വാർഡുകളിലേക്ക് ഈ രോഗികളെ മാറ്റാനും കഴിയില്ല.
വെള്ളമില്ലെന്ന് പലതവണ പരാതി പറഞ്ഞിട്ടും നടപടിയില്ല. നാലാം നിലയിലെ വാർഡിൽ സുലഭമായി വെള്ളം കിട്ടണമെങ്കിൽ വെള്ളം പമ്പ് ചെയ്യുന്നതിന്റെ ശക്തി കൂട്ടണം. വാട്ടർ അതോറിറ്റി കനിഞ്ഞാൽ നാലാം നിലയിൽ വെള്ളം കിട്ടുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ പ്രശ്നം പരിഹരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് ജല അതോറിറ്റി പറയുന്നത്. ആരായാലും ദുരിതമൊഴിയണമെന്നാണ് രോഗികളുടെ ആവശ്യം.