വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു കീറിയ മലപ്പുറം പന്താവൂരിൽ നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാവാത്ത ഗതികേടിലാണ് നാട്ടുകാർ. തദ്ദേശ സ്ഥാപനങ്ങളെ പരാതി അറിയിച്ചിട്ടും നായശല്യം നേരിടാൻ നടപടിയുണ്ടായില്ല.
രാവിലെ മദ്രസയിൽ പോകുന്ന കൊച്ചു കുട്ടികൾ പോലും തെരുവുനായ ഭീഷണിയെക്കുറിച്ച് പരാതി പറഞ്ഞു മടുത്തു. പുലർച്ചെ മദ്രസയിൽ പോകുബോൾ തെരുവുനായക്കൂട്ടം ഒാടിയെത്താറുണ്ട്. കല്ലെറിഞ്ഞാൽ നായക്കൂട്ടം തിരിഞ്ഞു നിൽക്കുന്നതാണ് കുട്ടികളെ നിസഹായരാക്കുന്നത്.
വയോധികയെ നായ്ക്കൂട്ടം കടിച്ചു കീറിയതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിയായി. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ തെരുവുനായ്ക്കൾ ഒറ്റക്ക് യാത്ര ചെയ്യുന്നവരെ ഇനിയും ആക്രമിക്കുമെന്ന ആശങ്കയാണെങ്ങും.
ഇരുപതും മുപ്പതുമുളള തെരുവുനായക്കൂട്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഏതു സമയത്തുമുണ്ട്. മുറ്റത്തിറങ്ങി കളിക്കുന്ന കൊച്ചുകുട്ടികളെ വീടിനുളളിൽ പൂട്ടിയിടേണ്ട ഗതികേടിലാണ് നാട്ടുകാർ.