വരൾച്ചയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ ജലാധിഷ്ഠിത സ്ഥാപനങ്ങൾക്ക് ജലനിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മദ്യകമ്പനികളും പെപ്സി ഉൾപ്പെടെയുളള സ്ഥാപനങ്ങളും ജല ഉപയോഗം നാലിൽ ഒന്നായി കുറയ്ക്കണം. ജലചൂഷണം നടത്തുന്ന അനധികൃത ഇഷ്ടികചൂളകൾക്കെതിരെയും കർശനനടപടി തുടരും.
വിജയ്മല്യയുടെ മദ്യക്കമ്പനിയായ യുബി ലിമിറ്റഡ്, ആഗോളസ്ഥാപനമായ പെപ്സി , ചെറുതുംവലുതുമായ മറ്റ് കുപ്പിവെളള കമ്പനികളും ജലഉപയോഗം കുറയ്ക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. വരൾച്ച കണക്കിലെടുത്ത് ജലവിനിയോഗത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വരുംമാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. നിലവിൽ ജലഅതോറിറ്റിയിൽ നിന്ന് വിലകൊടുത്തുന്ന വെളളത്തിന്റെ അളവിലും കുഴൽകിണറുകളുടെ ഉപയോഗവും നാലിലൊന്നായി കുറയ്ക്കണം. പെപ്സി ഉൾപ്പെടെയുളള കമ്പനികൾക്ക് പുതുശേരി പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ഇഷ്ടികചൂളകൾ കേന്ദ്രീകരിച്ചാണ് ജലചൂഷണം കൂടുതലായുളളത്. ഭാരതപ്പുഴയുടെ തീരത്തെ വിവിധ ചൂളകളിൽ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. യാതൊരു അനുമതിയുമില്ലാതെ പാടങ്ങളിൽ ചൂള നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് കൃഷിമന്ത്രിയുടെ നിർദേശം. വരൾച്ചയുടെ വേദനിക്കുന്ന കാഴ്ചകളാണ് എല്ലായിടത്തും. ജലസ്രോതസുകളുടെ സംരക്ഷണത്തിന് നാടൊന്നാകെ ഉണർന്നുപ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.